സ്വപ്നങ്ങൾ പൂവണിഞ്ഞ നിമിഷം: ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ അതിജീവന പാത
എന്റെ ഉള്ളിൽ ഏറെക്കാലമായി സൂക്ഷിച്ചുപോന്ന ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് 'ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്'. ഒരു മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റ്, ലൈഫ് സ്കിൽ കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴും, ഔദ്യോഗിക ജീവിതത്തിനിടയിൽ ലഭിക്കുന്ന ഒഴിവുസമയങ്ങളിലെല്ലാം പാവപ്പെട്ടവരെയും പ്രയാസമനുഭവിക്കുന്നവരെയും സഹായിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
കോഴിക്കോട് മാങ്കാവിലെ കാളറോഡിൽ നിന്നാണ് ഞാൻ എന്റെ ആദ്യത്തെ കൺസൾട്ടിംഗ് ആരംഭിക്കുന്നത്. അവിടെവെച്ചാണ് സമൂഹത്തിലേക്ക് നന്മയുടെ സന്ദേശങ്ങൾ എത്തിക്കുന്നതിനായി ഒരു മാധ്യമ സംരംഭം തുടങ്ങിയാലോ എന്ന ചിന്ത മനസ്സിനെ സ്വാധീനിക്കുന്നത്. അങ്ങനെയാണ് 'ട്രൂ ലൈവ് ഓൺലൈൻ മീഡിയ' എന്ന ചാനൽ പിറവിയെടുക്കുന്നത്. അന്നുമുതൽ തന്നെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ ചേർത്തുപിടിക്കാനും, സമൂഹത്തിൽ വ്യത്യസ്ത രീതിയിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും ഞാൻ കഴിവിന്റെ പരമാവധി പരിശ്രമിച്ചിരുന്നു.
കഴിഞ്ഞ 12 വർഷത്തെ അനുഭവങ്ങൾക്കുമിടയിലാണ് എന്റെ മനസ്സിലേക്ക് ആ ചിന്ത വീണ്ടും കടന്നുവരുന്നത്— "എന്തുകൊണ്ട് എനിക്ക് സ്വന്തമായി ഒരു ചാരിറ്റി പ്രസ്ഥാനം വളർത്തിയെടുത്തുകൂടാ?"
ആ ചിന്ത ഒരു ലക്ഷ്യമായി മാറിയെങ്കിലും ആ യാത്ര അത്ര എളുപ്പമായിരുന്നില്ല.
ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തട്ടലും വേവലാതികളും എല്ലാം അനുഭവിച്ചുകൊണ്ട് തന്നെയായിരുന്നു മുന്നോട്ടുള്ള ഓരോ ചുവടുവെപ്പും. എന്നാൽ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്, നിറഞ്ഞ സന്തോഷത്തോടെ ഈ കഴിഞ്ഞ ശനിയാഴ്ച കുന്നമംഗലം നിയോജകമണ്ഡലം എം.എൽ.എ എം.എ. റസാഖ് മാഷിന്റെ നേതൃത്വത്തിൽ ആ വലിയ സ്വപ്നം പൂവണിഞ്ഞു.
എന്റെ മാധ്യമ സംരംഭമായ 'ട്രൂ ലൈവ് ഓൺലൈൻ മീഡിയ'യുടെ പേരിനോട് നീതി പുലർത്തുന്ന രീതിയിൽ തന്നെയാണ് എന്റെ ഈ ചാരിറ്റി പ്രസ്ഥാനത്തിനും 'ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്' എന്ന പേര് നൽകിയത്.
ഇനിയുള്ള കാലം, ഈ പ്രസ്ഥാനത്തിന്റെ തണലിൽ നിന്നുകൊണ്ട് സമൂഹത്തിലെ നിർദ്ധനരായ ആളുകൾക്ക് ആശ്വാസമേകുന്ന ഫുഡ് കിറ്റ് വിതരണവും, ഭിന്നശേഷിക്കാരായ കുട്ടികളെയും അർഹരായ മറ്റുള്ളവരെയും ചേർത്തുപിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുമായി ഞാൻ മുൻപോട്ടുപോകും. ഒരുപാട് സുമനസ്സുകളുടെ സഹായസഹകരണങ്ങൾ ഈ ദൗത്യത്തിന് എനിക്ക് ലഭിക്കുന്നുണ്ട്; ഇനിയും നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടാകും എന്ന പ്രതീക്ഷയും വിശ്വാസവുമാണ് എന്റെ കരുത്ത്. തണലാവേണ്ടവർക്ക് കുടയായി, ആശ്വാസമേകേണ്ടവർക്ക് സാന്ത്വനമായി ഈ പ്രസ്ഥാനം എന്നും നിങ്ങളോടൊപ്പമുണ്ടാകും.
സ്നേഹാദരങ്ങളോടെ,
ആമിന ജിജു
Tags:
Articles





