ആരോപണങ്ങളിൽ കഴമ്പില്ല; പെരുമണ്ണ മഹിളാ കുടിൽ വ്യവസായം വീണ്ടും തുറന്നു
പെരുമണ്ണ: അടിസ്ഥാനരഹിതമായ പരാതികളെത്തുടർന്ന് തടസ്സപ്പെട്ട പെരുമണ്ണ അറത്തിൽപറമ്പ് മഹിളാ കുടിൽ വ്യവസായ കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. സ്ഥാപനം തുറന്നുപ്രവർത്തിക്കാമെന്ന് പെരുമണ്ണ പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബബിത വി.പി., കുടിൽ വ്യവസായ സംഘം പ്രസിഡന്റ് റഹ്മത്ത് കെ., മാലതി വി. എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രം വീണ്ടും പുനരാരംഭിച്ചത്.
കേന്ദ്രത്തിനെതിരെ ചിലർ ഉന്നയിച്ച ആക്ഷേപങ്ങളിൽ യാതൊരുവിധ തെളിവുകളോ സത്യസന്ധതയോ ഇല്ലെന്ന് പഞ്ചായത്ത് അധികൃതർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഫണ്ട് അനുവദിച്ച് നിർമ്മിച്ച വർക്ക് ഷെഡ്ഡിലാണ് കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഈ തൊഴിൽ സംരംഭം പ്രവർത്തിച്ചുവരുന്നത്.
യാതൊരു മാനദണ്ഡവുമില്ലാതെ പെട്ടെന്ന് ഉയർന്നുവന്ന പരാതികൾ കാരണം ഇവിടെ ജോലി ചെയ്യുന്ന നിർധനരായ തൊഴിലാളികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. എന്നാൽ, മഹിളാ കുടിൽ വ്യവസായത്തിന് നേരെ ഉയർന്ന ആരോപണങ്ങളിൽ കൃത്യമായി ഇടപെടുകയും പ്രശ്നം വേഗത്തിൽ പരിഹരിക്കുകയും ചെയ്ത പെരുമണ്ണ പഞ്ചായത്ത് ഭരണസമിതിക്ക് കുടിൽ വ്യവസായം അംഗങ്ങൾ നന്ദി പ്രകാശിപ്പിച്ചു.
Tags:
Perumanna News

