ചേർത്തുപിടിക്കാം ഈ പുഞ്ചിരികളെ: പരിമിതികളെ സംഗീതം കൊണ്ട് തോൽപ്പിച്ച ദിവ്യ
എഴുതുന്നത്: ആമിന ജിജു (മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റ്)
മനസ്സുകളെ സുഖപ്പെടുത്തുന്ന (Mind Healing) യാത്രയ്ക്കിടയിൽ ചിലപ്പോഴൊക്കെ നമ്മെ അത്ഭുതപ്പെടുത്തുന്ന, ജീവിതത്തെക്കുറിച്ച് പുതിയ പാഠങ്ങൾ പഠിപ്പിക്കുന്ന ചില വ്യക്തിത്വങ്ങളെ നാം കണ്ടുമുട്ടാറുണ്ട്. കഴിഞ്ഞ ദിവസം രാമനാട്ടുകര ബഡ്‌സ് സ്കൂളിൽ വെച്ചാണ് ഞാൻ ദിവ്യ എന്ന കൊച്ചു മിടുക്കിയെ പരിചയപ്പെടുന്നത്. ആടിയും പാടിയും തങ്ങളുടെ പരിമിതികളെ മറന്ന് ജീവിതം ആഘോഷമാക്കുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിൽ വെച്ച് കണ്ടുമുട്ടിയ ആ മോളുടെ വിശേഷങ്ങൾ ഏറെ ഹൃദ്യമായിരുന്നു.
കോഴിക്കോട് രാമനാട്ടുകരയിലെ 'മലയിൽ മനങ്ങോട്ട്' വീട്ടിൽ വേലായുധന്റെയും പുഷ്പയുടെയും മകളായ ദിവ്യ, ആ സ്കൂളിലെ തന്നെ വിദ്യാർത്ഥിനിയാണ്. ചേട്ടൻ ദിലീഷിന്റെയും മാതാപിതാക്കളുടെയും സ്നേഹത്തണലിൽ വളരുന്ന ആ മോൾക്ക് പറയാനുള്ളത് സംഗീതത്തിന്റെ ഭാഷയായിരുന്നു. അവിടെ വെച്ച് ദിവ്യ പാടിയ പാട്ടുകൾ കേട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു. വളരെ മനോഹരമായ ഈണത്തിൽ, മാധുര്യമുള്ള ശബ്ദത്തിൽ അവൾ പാടുമ്പോൾ അവിടെ
എൻറെകണ്ണുകളിൽ സ്നേഹവും അത്ഭുതവുമായിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാനസികമായ വെല്ലുവിളികൾ നേരിടുന്നവരെ ചേർത്തുപിടിക്കാനും അവർക്ക് മാനസിക പിന്തുണ നൽകാനും ഞാൻ ശ്രമിക്കാറുണ്ട്. എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും—ഇവർക്ക് വേണ്ടത് നമ്മുടെ സഹതാപമല്ല, മറിച്ച് അംഗീകാരവും ചേർത്തുപിടിക്കലുമാണ്.
നമ്മുടെ സമൂഹം പലപ്പോഴും ഭിന്നശേഷിക്കാരെ ഒറ്റപ്പെടുത്താനോ സഹതാപത്തോടെ നോക്കാനോ ആണ് ശ്രമിക്കാറുള്ളത്. എന്നാൽ ആ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. ദിവ്യയെപ്പോലെയുള്ള പ്രതിഭകളെ തിരിച്ചറിയുകയും അവർക്ക് മുന്നേറാനുള്ള അവസരങ്ങൾ ഒരുക്കി നൽകുകയുമാണ് നമ്മൾ ചെയ്യേണ്ടത്. ഓരോ കുഞ്ഞിലും ഓരോ കഴിവ് ഒളിഞ്ഞിരിപ്പുണ്ട്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർക്ക് ആത്മവിശ്വാസം നൽകാനും നമുക്ക് സാധിക്കണം.
പരിമിതികൾ ശരീരത്തിനോ മനസ്സിനോ ആവാം, പക്ഷേ സ്വപ്നങ്ങൾക്കും കഴിവുകൾക്കും അതിരുകളില്ലെന്ന് ദിവ്യയെപ്പോലെയുള്ളവർ തെളിയിക്കുന്നു. നമുക്ക് ഈ പുഞ്ചിരികളെ ചേർത്തുപിടിക്കാം; അവരെ ഒരിക്കലും ഒറ്റപ്പെടുത്താതെ സ്നേഹത്തിന്റെ തണൽ വിരിക്കാം.
Tags:
Articles

