ഓപ്പറേഷൻ തൂഫാനിന്ന് പൂർണ്ണ പിന്തുണ. മദ്യവും ലഹരിയാണെന്ന് ഡോ. ഹുസൈൻ മടവൂർ
കോഴിക്കോട് :
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിപാടികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പാളയം ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ .
അതോടൊപ്പം മദ്യവും ലഹരി തന്നെയാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഇന്ന് പാളയം ജുമാമസ്ജിദിൽ ജുമുഅ ഖുതുബ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരിയെപ്പറ്റി മയക്കുമരുന്ന് എന്നല്ല , മയക്കുവിഷം എന്നാണ് പറയേണ്ടത്. സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുന്നതാണ് മദ്യവും മറ്റു ലഹരിപദാർത്ഥങ്ങളും.
മനുഷ്യൻ്റെ ബുദ്ധിയെയും ശരീരത്തെയും സമ്പത്തിനെയും നശിപ്പിക്കുന്നതും കുടുംബത്തിലും നാട്ടിലും കലഹങ്ങളുണ്ടാക്കുന്നതുമായ മാരക വിഷമാണ് ലഹരി. കൂടാതെ
ആത്മഹത്യകൾ, കൊലപാതങ്ങൾ, സംഘട്ടനങ്ങൾ തുടങ്ങിയ നിരവധി നാശങ്ങൾ അതിൻ്റെ ഫലമായി ഉണ്ടാവുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്ന് പോലും മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും കണ്ടെത്തുന്നത് നിത്യ സംഭവമായിരിക്കുന്നു.
ലഹരി പിശാചിൻ്റെ മാലിന്യമാണെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്.
മദ്യം എല്ലാ തിന്മകളുടെയും താക്കോലാണെന്ന് മുഹമ്മദ് നബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്ത് മദ്യ നിരോധനം നടപ്പിലാക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
നമ്മുടെ ഭരണഘടനയും മദ്യം നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഇനി വേണ്ടത് സർക്കാരും ജനങ്ങളുമൊന്നിച്ച് ഈ ലഹരി വിരുദ്ധ തൂഫാൻ അതിശക്തമായി അടിച്ച് വീശാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുകയാണ്.
Tags:
Kozhikode News

