പി.എം. ശ്രീ പദ്ധതി പുനപ്പരിശോധിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണ: ഐ.എസ്.എം
കോഴിക്കോട്: പി.എം. ശ്രീ പദ്ധതിയുടെ പേരിൽ വിദ്യാഭ്യാസ മേഖലയെ കേന്ദ്രവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുകയും പദ്ധതി പുനപ്പരിശോധിക്കുകയും ചെയ്യണമെന്ന് ഐ.എസ്.എം സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസത്തിന്റെ സ്വതന്ത്ര സ്വഭാവത്തെയും സംസ്ഥാനത്തിന്റെ നയരൂപീകരണ അവകാശത്തെയും ദുർബലപ്പെടുത്തുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും, ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ കരാറിന്റെ പേരിൽ പദ്ധതി നടപ്പാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ പദ്ധതിക്ക് കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ ജാഗ്രതാ സദസ്സുകളും അടുത്ത വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
"മുഹമ്മദ് നബി: മാനവിക മൂല്യങ്ങളുടെ നേർസാക്ഷ്യം" എന്ന പ്രമേയത്തിൽ ജൂൺ മുതൽ ഡിസംബർ വരെ സംസ്ഥാനവ്യാപകമായി നടക്കുന്ന ക്യാമ്പയിന് കൗൺസിൽ അന്തിമരൂപം നൽകി. അധ്യാപക സമ്മേളനം, പ്രൊഫഷണൽസ് മീറ്റ്, ഉസ്റത്തുൽ ഹസന ഫാമിലി മീറ്റ്, വൈജ്ഞാനിക മത്സരങ്ങൾ, യുവജന സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടക്കും.
പ്രവാചകന്റെ ജീവിതം മാനവികതയുടെയും സത്യസന്ധതയുടെയും ഉന്നത മാതൃകയാണെന്നും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തള്ളിക്കളയണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന നീക്കങ്ങൾക്കെതിരെ യുവജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ യുവാക്കളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകേണ്ടതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സുബൈർ പീടിയേക്കൽ അധ്യക്ഷത വഹിച്ചു. എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയായി. പാലത്ത് അബ്ദുറഹ്മാൻ മദനി, ഷുക്കൂർ സ്വലാഹി, ജംഷീർ ഫാറൂഖി, ജലീൽ മാമാങ്കര, ബരീർ അസ്‌ലം, മുഹമ്മദ് അമീർ, ഷാഹിദ് മുസ്‌ലിം ഫാറൂഖി, ഡോ.നൗഫൽ ബഷീർ, ആദിൽ ആത്തീഫ് സ്വലാഹി, സഅദുദ്ദീൻ സ്വലാഹി, മുഹമ്മദ് ഷാഫി, യാസർ അറഫാത്ത്, മുബശിർ കോട്ടക്കൽ, ശിഹാബ് തൊടുപുഴ എന്നിവർ പ്രസംഗിച്ചു.
Tags:
Kozhikode News



