ഭരണസമിതിയിലും ഗ്രാമസഭയിലും പങ്കെടുക്കാനായില്ല
ലൈഗികാതിക്രമത്തിൽ ജാമ്യത്തിലിറങ്ങിയ അംഗത്തിനെതിരെ
പ്രക്ഷോഭം ശക്തമാക്കി യു ഡി എഫ്
അങ്കണവാടി ടീച്ചർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പെരുവയൽ ഗ്രാമപഞ്ചായത്ത് മൂന്നാo വാർഡ് മെമ്പർ എം എം പ്രസാദിൻ്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കി. ഇന്നലെ നടന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രസാദ് പങ്കെടുക്കുമെന്ന വിവരത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു. എന്നാൽ പ്രസാദ് യോഗത്തിന് എത്തിയിരുന്നില്ല. രണ്ടാഴ്ചയിലേറെ ഒളിവിലായിരുന്ന പ്രസാദിന് കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചെങ്കിലും വാർഡ് ഗ്രാമസഭയിലും ഇദ്ദേഹം എത്തിയിരുന്നില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന മൂന്നാം വാർഡ് ഗ്രാമസഭയും മെമ്പറുടെ രാജി ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ട്.
മെയ് 7നാണ് വാർഡിലെ അങ്കണവാടിയിൽ വെച്ച് ജീവനക്കാരിക്ക് നേരെ അതിക്രമമുണ്ടായത്. ഇതേ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്തതോടെ പ്രസാദ് ഒളിവിൽ പോയി. സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയായ പ്രസാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.പാർട്ടി അംഗമായി തുടരാൻ പറ്റാത്ത ഒരാളെ വാർഡ് അംഗമായി നിലനിർത്തുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്ന് യുഡിഎഫ് ആരോപിച്ചു. പ്രസാദിനെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത് എന്നും മെമ്പർ സ്ഥാനം രാജിവെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ് കൺവീനർ സി എം സദാശിവൻ എന്നിവർ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസമായി വാർഡിലെ പ്രവർത്തനങ്ങൾ നിലച്ച നിലയിലാണ്. ഇത് ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നുണ്ട്. ഇക്കാര്യത്തിൽ സിപിഎമ്മിന് പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്നും അവർ ആരോപിച്ചു.
Tags:
Peruvayal News

