Trending

നാടിനെ കണ്ണീരിലാഴ്ത്തി ഷഫീക്ക് യാത്രയായി

നാടിനെ കണ്ണീരിലാഴ്ത്തി ഷഫീക്ക് യാത്രയായി...


കാവുംമന്ദം:
കുളിക്കുന്നതിനിടെ കാൽ വഴുതി വീണു സ്‌പൈനൽ കോഡ് തകർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന കാവുംമന്ദം സ്വദേശി ഷഫീഖിൻ്റെ വിയോഗം നാടിനെ അക്ഷരാർത്ഥത്തിൽ  കരയിച്ചു. ചൂരൽമല ദുരന്ത സമയങ്ങളിൽ അടക്കം രക്ഷാപ്രവർത്തനങ്ങളിലും നാട്ടിലെ പൊതുവായ സന്നദ്ധ പ്രവർത്തന രംഗങ്ങളിലും നാട്ടിലെ ഏതു പൊതു കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു വിടപറഞ്ഞ ഈ ചെറുപ്പക്കാരൻ. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, കോഴിക്കോട് മൈത്രേയ എന്നീ ആശുപത്രികളിലെ എല്ലാ തരത്തിലുമുള്ള വിദഗ്ധ ചികിത്സകളും ഷെഫീക്കിന് ലഭ്യമാക്കിയിരുന്നു. വീഴ്ചയിൽ ക്ഷതം പറ്റിയതിനാൽ മണിക്കൂറുകൾ നീണ്ട ന്യൂറോ സർജറി ചികിത്സ നടത്തിയെങ്കിലും, ഷഫീക്കിന്റെ കാലുകളും കൈകളും സ്ഥിരമായി തളർന്നു പോയിരുന്നു. ശ്വാസം എടുക്കാൻ ആവശ്യമായ പേശികൾ പോലും പ്രവർത്തിക്കാതെ പോയതോടെ, തിരിച്ചുവരാനാകാത്ത ട്രോമാറ്റിക് ക്വാഡ്രിപ്ലീജിയ എന്ന ഗുരുതരാവസ്ഥയിലായിരുന്നു ഷഫീഖ്. അതിനാൽ ശ്വാസം നിലനിർത്താൻ വെന്റിലേറ്റർ വെക്കുകയും അത് മാറ്റാൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു. 
സാധാരണഗതിയിൽ, ഒരു മാസത്തിൽ കൂടുതൽ വെന്റിലേറ്ററിൽ ആയാൽ രോഗിയുടെ ആരോഗ്യം  ക്ഷയിക്കുകയും, ന്യൂമോണിയ, സെപ്സിസ് തുടങ്ങിയ രോഗങ്ങൾ വരികയും ചെയ്യും. പലപ്പോഴും ഐസിയുവിൽ നിന്ന് മാറ്റാൻ പറ്റാതെ, മരണത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഉണ്ടാകാറ്. വെന്റിലേറ്റർ അവന്റെ ശരീരത്തിൽ നിന്നും മാറ്റാൻ സാധിക്കില്ല എന്ന് മെഡിക്കൽ ടീം തീരുമാനം എടുത്തപ്പോൾ, ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് മെഡിക്കൽ ടീം  ഹോസ്പിറ്റലിന്റെ 13 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു രോഗിയെ വെന്റിലേറ്ററോടെ റൂമിലേക്ക് മാറ്റാൻ തീരുമാനം എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. ഷെഫീക്കിന് വേണ്ടി ഒരു സ്പെഷ്യൽ ടീം തന്നെ ആശുപത്രിയിൽ പ്രവർത്തിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ ചികിത്സക്ക് വേണ്ടി  ചെലവായ ഭാരിച്ച തുക കണ്ടെത്തിയത് പ്രദേശവാസികൾ ചേർന്ന് രൂപീകരിക്കപ്പെട്ട ചികിത്സ സഹായ കമ്മിറ്റിയിലൂടെ ആയിരുന്നു. അഡ്വ ടി സിദ്ദിഖ് എംഎൽഎ രക്ഷാധികാരിയായും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ചെയർമാനായും പി കെ മുസ്തഫ കൺവീനറായും എബിൻ മുട്ടപ്പള്ളി ട്രഷററായും രൂപീകരിക്കപ്പെട്ട ചികിത്സാ സഹായ കമ്മിറ്റി ധന സമാഹരണം അടക്കമുള്ള എല്ലാ പിന്തുണയുമായും ചികിത്സാ കാര്യങ്ങൾക്ക് കൂടെ നിന്നു. അഡ്വ ടി സിദ്ദിഖ് എംഎൽഎയുടെ നിരന്തരമായ ഇടപെടലുകളും ഏറെ സഹായകരമായി. കാവുംമന്ദം തോട്ടുംപുറത്ത് നസീർ, സൽമത്ത് ദമ്പതികളുടെ മകനാണ് 34 കാരനായ ഷഫീഖ്. ഭാര്യ ഫസ് ല, നാലു വയസ്സുകാരിയായ എമീൻ കെൻസ റുവ, ഒരു വയസ്സുകാരനായ ഇൻസമാമുൾ ഹഖ് എന്നിവർ അടങ്ങുന്നതാണ് ഷഫീക്കിന്റെ കുടുംബം. ചികിത്സയുമായി ബന്ധപ്പെട്ട നാട്ടുകാരുടെയും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെയും വലിയ സഹായത്തിൽ കടപ്പാട് അറിയിക്കുകയാണ് കുടുംബവും ചികിത്സ സഹായ കമ്മിറ്റിയും.

Post a Comment

Previous Post Next Post