കണ്ണോറ അനിയുടെ കാത്തിരിപ്പിന് വിരാമം; ജനസമ്പർക്ക പരിപാടിക്കിടെ അനിയുടെ കടമുറിയിലെത്തി എം.എൽ.എയുടെ സാന്ത്വനം
കുന്ദമംഗലം: ശാരീരിക പരിമിതികളെ കഠിനാധ്വാനം കൊണ്ട് തോൽപ്പിച്ച്, സ്വന്തം കാലിൽ നിൽക്കാൻ പോരാടുന്ന ഭിന്നശേഷിക്കാരനായ കണ്ണോറ അനിക്ക് ഇനി പ്രത്യാശയുടെ നാളുകൾ. കുന്ദമംഗലത്ത് നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഉയർന്നുവന്ന അനിയുടെ സങ്കടത്തിന് മുന്നിലാണ് ജനപ്രതിനിധിയുടെ കരുണാർദ്രമായ ഇടപെടലിലൂടെ വഴിതുറന്നത്.
സ്വന്തം ഉപജീവനമാർഗ്ഗമായ ചെറിയ കച്ചവട സ്ഥാപനത്തിലേക്ക് ഒരു വെൻഡിങ് മെഷീൻ അനുവദിച്ച് കിട്ടണമെന്ന അനിയുടെ ആഗ്രഹം നാളിതുവരെയും ചുവപ്പുനാടകളിൽ കുരുങ്ങി കിടക്കുകയായിരുന്നു. ജനസമ്പർക്ക വേദിയിൽ വെച്ച് ഈ വിഷമം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടൻ തന്നെ എം.എ റസാഖ് മാസ്റ്റർ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചു. അനി കച്ചവടം ചെയ്യുന്ന ചെറിയ കടമുറിയിലേക്ക് നേരിട്ടെത്താൻ അദ്ദേഹം ഒട്ടും മടിച്ചില്ല.
തന്റെ കുഞ്ഞു കടമുറിയുടെ ഉമ്മറത്തേക്ക് നാടിന്റെ ജനപ്രതിനിധി നേരിട്ടെത്തിയത് അനിക്കും കുടുംബത്തിനും അപ്രതീക്ഷിതവും വികാരാർഭരിതവുമായ നിമിഷമായി മാറി. അനിയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ച എം.എൽ.എ, അദ്ദേഹത്തിന്റെ ആവശ്യങ്ങൾ വളരെ ആർദ്രതയോടെ ചോദിച്ചറിഞ്ഞു. വളരെ നാളുകളായി പരിഹാരമാകാതെ കിടക്കുന്ന ഈ പ്രശ്നം താൻ നേരിട്ട് ഏറ്റെടുക്കുകയാണെന്നും, വെൻഡിങ് മെഷീൻ ലഭ്യമാക്കാൻ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം നേരിട്ട് ഉറപ്പ് നൽകി.
തന്റെ അതിജീവന പോരാട്ടത്തിൽ തനിച്ചല്ലെന്ന ബോധ്യവും കാവലായി നാടിന്റെ പ്രതിനിധിയുണ്ടെന്ന ഉറപ്പും നൽകിയ ആശ്വാസത്തിൽ, നിറഞ്ഞ കണ്ണുകളോടെയാണ് അനി എം.എൽ.എയെ യാത്രയാക്കിയത്. അധികാരത്തിന്റെ അതിരുകൾക്കപ്പുറം, സാധാരണക്കാരന്റെ വിയർപ്പുമണക്കുന്ന ചെറിയ കടമുറികളിലേക്ക് പോലും സ്നേഹത്തോടെയും കരുതലോടെയും ഓടിയെത്തുന്ന ജനപ്രതിനിധിയുടെ ഈ ഹൃദയസ്പർശിയായ ഇടപെടൽ നാടിന്റെ മനസ്സ് നിറയ്ക്കുകയാണ്.
Tags:
Kunnamagalam News


