സ്‌നേഹത്തണലിൽ മംഗല്യം; എളമരം യതീംഖാനയിലെ രണ്ട് പെൺകുട്ടികൾ സുമംഗലികളായി
എളമരം: സ്നേഹത്തിന്റെയും കരുതലിന്റെയും സാക്ഷ്യമായി എളമരം യതീംഖാന കാമ്പസിൽ രണ്ട് പെൺകുട്ടികൾ കൂടി ദാമ്പത്യജീവിതത്തിലേക്ക് ചുവടുവെച്ചു. യതീംഖാനയിൽ പഠിച്ചു വളർന്ന വിദ്യാർത്ഥിനികളുടെ വിവാഹമാണ് ജനപ്രതിനിധികളും മത-സാമൂഹിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ അതിഗംഭീരമായി നടന്നത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും നിക്കാഹ് കർമ്മത്തിന് നേതൃത്വം നൽകി. യതീംഖാന കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
വധുക്കൾക്കാവശ്യമായ സ്വർണ്ണാഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ വിവാഹത്തിന്റെ മുഴുവൻ ചിലവുകളും എളമരം യതീംഖാന കമ്മിറ്റിയാണ് വഹിച്ചത്. സ്വന്തം മക്കളുടെ വിവാഹം പോലെ ഈ മംഗളകർമ്മം ഏറ്റെടുത്ത യതീംഖാന അധികൃതരുടെ നടപടി നാട്ടുകാർക്കും അതിഥികൾക്കും ഹൃദ്യമായ അനുഭവമായി മാറി. ആഘോഷപൂർവ്വം നടന്ന ചടങ്ങിന് ശേഷം വിപുലമായ സദ്യയും ഒരുക്കിയിരുന്നു.
Tags:
Malappuram News


