പുറമേരിയിൽ തോട് മലിനീകരണം രൂക്ഷം; തുരുത്തി പുഴ നാശത്തിലേക്ക്; അധികൃതർ മൗനത്തിൽ
പുറമേരി: ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകൾ പ്ലാസ്റ്റിക് മാലിന്യത്താൽ ശ്വാസംമുട്ടുന്നു. ഒന്നാം വാർഡിലെ കുനിക്കയത്തിൽ രാമചന്ദ്രന്റെ വീടിന് പിൻവശത്തുകൂടി ഒഴുകുന്ന തോട് ഇന്ന് മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഒരിക്കൽ തെളിനീർ ഒഴുകിയിരുന്ന ഈ തോട് ഇപ്പോൾ പ്ലാസ്റ്റിക്കും മണ്ണും അടിഞ്ഞുകൂടി അറുപ്പുളവാക്കുന്ന വിധത്തിൽ മലിനമായിരിക്കുകയാണ്. ഈ തോട് ചെന്നുചേരുന്ന തുരുത്തി പുഴയുടെ നിലനിൽപ്പിനെത്തന്നെ ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
നാദാപുരം ആശുപത്രി പരിസരത്തുനിന്നും പുറമേരി ടൗണിൽ നിന്നുമുള്ള മാലിന്യങ്ങൾ ഈ തോട്ടിലൂടെയാണ് ഒഴുകിയെത്തുന്നത്. ഇത് സമീപത്തെ ജലനിധി കുടിവെള്ള പദ്ധതിയുടെ കിണറുകളിലെ ഉറവയെപ്പോലും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കനത്ത മഴയിൽ തോട് കരകവിഞ്ഞൊഴുകുമ്പോൾ പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളും സമീപത്തെ നെൽവയലുകളിലേക്ക് അടിഞ്ഞുകൂടുന്നത് കർഷകർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
സമീപത്തെ കൊയമ്പറത്ത് എൽ.പി. സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെയുള്ള കുട്ടികൾ നീന്തിക്കളിക്കാനും, നാട്ടുകാർ കുളിക്കാനും അലക്കാനും ആശ്രയിക്കുന്ന ഈ ജലസ്രോതസ്സ് മലിനമാകുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള രാസവസ്തുക്കൾ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് വരെ കാരണമാകില്ലേ എന്ന ചോദ്യമാണ് പ്രദേശവാസികൾ അധികാരികളോട് ചോദിക്കുന്നത്.
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്ന ഈ സാഹചര്യത്തിലെങ്കിലും, ഈ കുടിവെള്ള സ്രോതസ്സും തുരുത്തി പുഴയും ശുദ്ധീകരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:
Kozhikode News



