Trending

ജീവിതം മുഴുവൻ കൈപിടിച്ചവർ മരണത്തിലും കൈവിടാതെ ​

ജീവിതം മുഴുവൻ കൈപിടിച്ചവർ മരണത്തിലും കൈവിടാതെ

വാൽപാറ: ജീവിതത്തിന്റെ പാതിവഴിയിൽ പരസ്പരം കൈകോർത്തവർ, മരണത്തിന്റെ തണുപ്പിലേക്കും ആ കൈകൾ വിടർത്താതെ നടന്നുനീങ്ങി. വാൽപാറയിലെ ആ ദുരന്തവാർത്തയിൽ കേരളം കേട്ട ഏറ്റവും നൊമ്പരപ്പെടുത്തുന്ന ഒന്നാണ് മജീദ് മാഷിന്റെയും ഭാര്യ റുഖിയയുടെയും വേർപാട്. രണ്ട് ശരീരങ്ങൾ, ഒറ്റ മനസ്സ് എന്ന നിലയിലായിരുന്നു ഇവരുടെ ജീവിതം.
​രണ്ടുപേർക്കായി നാല് കണ്ണുകൾ വേണ്ടയിടത്ത്, വെറും രണ്ടു കണ്ണുകൾ കൊണ്ട് ലോകം കണ്ടവരായിരുന്നു ഇവർ. കാഴ്ച പരിമിതനായിരുന്ന മാഷിന് റുഖിയ കേവലം ഭാര്യയായിരുന്നില്ല; അദ്ദേഹത്തിന്റെ കണ്ണും കൽബുമായിരുന്നു. റുഖിയയില്ലാത്ത ഒരിടത്തും മാഷിന് സ്വസ്ഥതയുണ്ടായിരുന്നില്ല. അതുകൊണ്ടാവണം, സ്ത്രീകൾ മാത്രമുള്ള ആ യാത്രയിൽ തന്റെ പ്രിയതമയ്ക്ക് തണലായി മാഷും കൂടെച്ചേർന്നത്.
​സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് വെറും രണ്ട് മാസമേ ആയിരുന്നുള്ളൂ. ആ പുതിയ വീട്ടിൽ സന്തോഷത്തോടെ ഇരിക്കേണ്ടവർ ഇന്ന് ആ വീടിനെ ശൂന്യമാക്കി മടങ്ങിയിരിക്കുന്നു. മക്കളില്ലാത്ത ആ ദമ്പതികൾക്ക് ആയിരക്കണക്കിന് ശിഷ്യന്മാരായിരുന്നു മക്കൾ. ഒരു പിതാവിനെയെന്ന പോലെ ആ ഗുരുനാഥനെ സ്നേഹിച്ചവർക്ക് ഈ വിയോഗം താങ്ങാനാവുന്നതിലും അപ്പുറമാണ്.
​"രണ്ട് കണ്ണ് നഷ്ടപ്പെട്ടവർ ക്ഷമയോടെ ജീവിച്ചാൽ പകരം സ്വർഗ്ഗം നൽകപ്പെടുമെന്ന" പ്രവാചക വചനവും, "ഭർത്താവിന്റെ പ്രീതിയിൽ മരിക്കുന്ന സ്ത്രീക്ക് സ്വർഗ്ഗമുണ്ടെന്ന" വിശ്വാസവും ഇവിടെ അന്വർത്ഥമാവുകയാണ്. ആ സ്വർഗ്ഗീയാരാമത്തിലേക്ക് ഇരുവരും ധൃതിപ്പെട്ട് യാത്രയായതുപോലെ... നഷ്ടപ്പെട്ടത് ഒരു മാതൃകാ ദമ്പതികളെയാണ്. നാട്ടുകാർക്കും ശിഷ്യർക്കും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്ന ഇവർക്ക് സ്രഷ്ടാവ് ക്ഷമാലുക്കൾക്കുള്ള ഉന്നതമായ സ്വർഗ്ഗീയാരാമം നൽകി അനുഗ്രഹിക്കട്ടെ.

Post a Comment

Previous Post Next Post