Trending

കോഴിക്കോടിന് ആറ്റുനോറ്റ് കിട്ടിയ ഡബിൾ ഡക്കർ; റോഡിൽ ഇറക്കാനുള്ള യോഗമില്ല

കോഴിക്കോടിന് ആറ്റുനോറ്റ് കിട്ടിയ ഡബിൾ ഡക്കർ; റോഡിൽ ഇറക്കാനുള്ള യോഗമില്ല
   
                 
കോഴിക്കോട്: രണ്ടു കോടി രൂപയോളം ചെലവിട്ട് മലബാറിൽ ആദ്യമായെത്തിച്ച ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ് പത്തുദിവസം കഴിഞ്ഞിട്ടും നിരത്തിലിറങ്ങിയില്ല. എന്ന് ഇറങ്ങുമെന്നോ, എത്ര രൂപയാണ് ടിക്കറ്റ് നിരക്കെന്നോ, ഏത് റൂട്ടിൽ ഓടുമെന്നോ കൃത്യമായി പ്രഖ്യാപിക്കാനും ഇത്രയും ദിവസമായി ട്രാൻസ്‌പോർട്ട് വകുപ്പിന് സാധിച്ചിട്ടില്ല. ഇതിനെല്ലാം പ്രധാന കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത് റോഡിന് കുറുകേ ഉയരത്തിലുള്ള വിവിധ കേബിളുകളാണ്.

വൈദ്യുത കേബിൾ, സ്വകാര്യ ഇന്റർനെറ്റ് കേബിൾ എന്നിവ പലയിടത്തും റോഡിൽനിന്ന് അഞ്ചുമീറ്റർ പോലും ഉയരത്തിൽ അല്ലാതെയുണ്ട്. ഡബിൾ ഡക്കർ ബസിന്റെ തുറന്നുകിടക്കുന്ന മുകൾഭാഗത്ത് യാത്രക്കാർ എഴുന്നേറ്റ് നിൽക്കുകയോ സെൽഫിയെടുക്കാനും മറ്റും കൈ ഉയർത്തുകയോ ചെയ്യുമ്പോൾ ലൈനിൽ തട്ടി അപകടം ഉണ്ടാകുമെന്നാണ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ആശങ്ക.

വൈദ്യുത ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് ലൈനുകളും കൂടുതൽ ഉയരത്തിലേക്ക് (ഏഴ് മീറ്ററിലധികം) മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് വകുപ്പ് വൈദ്യുതിവകുപ്പിനും എയർടെൽ, ജിയോ കമ്പനികൾക്കും കത്ത് നൽകിയിട്ടുണ്ടെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.

ഡബിൾ ഡക്കർ ബസിന് കടന്നുപോകാൻ വഴിയോരത്തെ മരച്ചില്ലകൾ വ്യാപകമായി കഴിഞ്ഞദിവസങ്ങളിൽ മുറിച്ചിരുന്നു. ഇത് കോർപ്പറേഷന് ട്രാൻസ്‌പോർട്ട് വകുപ്പ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. കേബിളുകൾ കൂടി ഉയരം കൂട്ടിമാറ്റിയാൽ മാത്രമേ ഡബിൾ ഡക്കർ കാഴ്ചകൾ കാണാൻ പൊതുജനത്തിന് സൗകര്യം ലഭിക്കൂ. ബസ് ചാർജ് ചെയ്യുന്നതിനുള്ള ഹൈസ്പീഡ് ചാർജർ കഴിഞ്ഞ ദിവസം ബസ് ടെർമിനലിൽ സ്ഥാപിച്ചു.

മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിൽ നിന്ന് സർവീസ് ആരംഭിച്ച് നഗരംചുറ്റി അവിടെ തന്നെ അവസാനിക്കുന്ന നാല് ട്രിപ്പുകളാണ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ പരിഗണനയിലുള്ളത്. ഇത്തരത്തിൽ മൂന്ന് റൂട്ടുകൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്കിൽപ്പെട്ട സർവീസുകൾ വൈകുമോ എന്ന് ആശങ്കയുണ്ട്. ഇതിന് പരിഹാരമായി അരയിടത്തുപാലം, സരോവരം, എരഞ്ഞിപ്പാലം, ഗാന്ധിറോഡ് മേൽപ്പാലം വഴി ബീച്ചിലെത്തി തിരിച്ച് ഗാന്ധിറോഡ് പാലംകയറി ബസ് സ്റ്റാൻ ഡിലെത്തുന്നതാണ് പരിഗണനയിലുള്ള റൂട്ട്. ഇത് അന്തിമമല്ല.

36 സീറ്റ് മുകളിലും 28 സീറ്റ് താഴെയുമായുള്ള ഈ ഡബിൾ ഡക്കർ ബസ് വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് സർവീസ് നടത്തുക. നഗരക്കാഴ്ചകൾ വിശാലമായി കണ്ടാസ്വദിച്ച് യാത്രചെയ്യാവുന്ന ഈ ബസ് നേരത്തേ തിരുവനന്തപുരത്തും കൊച്ചിയിലും തൃശ്ശൂരിലും മൂന്നാറിലും സർവീസ് നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post