Trending

സമഭാവനയുടെ ഹജ്ജ് സമർപ്പണത്തിൻ്റെ പെരുന്നാൾ

സമഭാവനയുടെ ഹജ്ജ്
സമർപ്പണത്തിൻ്റെ പെരുന്നാൾ
നെല്ലിയോട്ട് ബഷീർ
Writer & Column Writer



ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈയ്ക്ക്.....ഉള്ളവനും ഇല്ലാത്തവനും ദൈവത്തിന് മുന്നിൽ സമൻമാരാണെന്ന് പരിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ തീർത്ഥാടകർ ഒരിക്കൽ കൂടെ പ്രഖ്യാപിച്ചു.ഒരേ വസ്ത്രവും ഒരേ മന്ത്രവുമായി അവർ ഹറമിൽ സമ്മേളിച്ചു. "ലബ്ബൈയ്ക്കള്ളാഹുമ്മ ലബ്ബൈയ്ക്ക്......'' ഈദുൽ അദ്ഹ- ത്യാഗത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും ആഘോഷം.ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾ ഒരു മനസ്സോടെ  ആഘോഷിക്കുന്ന ഈദുൽ അദ്ഹ ബലിപെരുന്നാൾ എന്നും അറിയപ്പെടുന്നു. അറവുമാടുകളെ ബലി കൊടുക്കുന്നത് പെരുന്നാളിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നാണ്. ബലിപെരുന്നാളിൽ  നിന്നാണ് വലിയ പെരുന്നാൾ എന്ന പേര് രൂപം കൊള്ളുന്നത്.ദുൽഹജ്ജ് മാസം പത്തിനാണ് പെരുന്നാളെങ്കിലും തക്ബീർധ്വനികളോടെ ദുൽഹജ്ജ് പതിമൂന്ന് വരെ ആഘോഷവും ബലി അർപ്പിക്കലും തുടരുന്നു.അത് കൊണ്ട് കൂടിയാണ് ഈ പെരുന്നാളിനെ വലിയ പെരുന്നാൾ എന്നു പറയുന്നതെന്നും കാണുന്നു.ബക്രീദ് എന്ന് അറിയപ്പെടുന്നതും ഈ ആഘോഷം തന്നെ. ബക്രീദ് എന്നാൽ അറബിയിൽ ഈദ് അൽ അദ്ഹ എന്നാണ് .

പ്രവാചകന്മാരുടെ പിതാവ് എന്ന വിശേഷണമുള്ള ഇബ്രാഹീം നബിയുടെ ത്യാഗം നിറഞ്ഞ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു ബലിപെരുന്നാളും പരിശുദ്ധ ഹജ്ജ് കമ്മവും.വാർധക്യകാലത്തുപോലും തനിക്കൊരു കുഞ്ഞു ജനിക്കാത്തതിൽ മനംനൊന്തു കഴിഞ്ഞിരുന്ന ഇബ്രാഹിം നബിക്ക് നിരന്തര പ്രാർത്ഥനയിലൂടെ ഭാര്യയായ ഹാജറാ ബീവിയിൽ ജനിക്കുന്ന കുഞ്ഞാണ് ഇസ്മായിൽ. തൻ്റെ ആദ്യപുത്രന് ബാല്യമെത്തിയ കാലത്ത് അള്ളാഹുവിൻ്റെ കല്പനപ്രകാരം ബലി നൽകാൻ തീരുമാനിക്കുകയും ചെയ്യുന്നു. ദൈവപരീക്ഷണത്തെ വിജയിക്കുകയും, ബലി സമയത്ത് ദൈവദൂതൻ പ്രത്യക്ഷപ്പെടുകയും ഇസ്മായിലിൻ്റെ സ്ഥാനത്ത് ഒരു ആടിനെ അവതരിപ്പിക്കുയും ചെയ്യുന്നു. ആ സമയത്ത് നബിയിലുണ്ടായ സന്തോഷം പങ്കിടാൻ കൂടിയാണ് ലോകത്തുടനീളം ഇസ്ലാം മതവിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഈശ്വരപ്രീതിക്കുവേണ്ടി മനുഷ്യബലി നൽകരുതെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നൽകുന്നത്. ബലികഴിച്ച മൃഗത്തെ മൂന്നായി ഭാഗിക്കണമെന്നും അതിൽ ഒരു വിഹിതം ബലി നൽകിയവർക്കും, മറ്റ് രണ്ട് വിഹിതങ്ങൾ ബന്ധുമിത്രാദികൾക്കും പാവപ്പെട്ടവർക്കും നൽകണമെന്നാണ് വ്യവസ്ഥ.ഓരോ മുസ്ലീമും ബലി നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇത് ഒരാൾക്ക് അള്ളാഹുവിനോടുള്ള പരിപൂർണ്ണ സമർപ്പണത്തിൻ്റെ ലക്ഷണമായാണ് കാണുന്നത്.ചന്ദ്രൻ്റെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ബലിപെരുന്നാൾ തീരുമാനിക്കപ്പെടുന്നത്.ദുൽഹജ്ജ് മാസത്തിലെ എട്ട് ഒമ്പത് പത്ത് ദിവസങ്ങളിലായി ഹജ്ജ് അനുഷ്ഠിക്കുന്നത്. അറഫയിൽ സംഗമിച്ചു കഴിഞ്ഞതോടെ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കും.

''ഖലീലുള്ളാഹ്" (അള്ളാഹുവിൻ്റെ സുഹൃത്ത്) എന്നാണ് ഇബ്രാഹീം നബിയെ ഖുർആൻ വിശേഷിപ്പിക്കുന്നത്.ഇബ്രാഹിം നബിയുടെ വിശ്വാസത്തെ "മില്ലത്തെ ഇബ്രാഹിം " (ഇബ്രാഹിം നബിയുടെ മാർഗം) എന്നാണ് ഖുർആനിൽ പറയുന്നത്.ഇബ്രാഹിം നബിയും പുത്രൻ ഇസ്മായിൽ നബിയും ചേർന്നാണ് മക്കയിലെ കഅബാലയം പണി തീർത്തത് എന്ന് ഖുർആൻ പറയുന്നു.(അധ്യായം 2, വചനം: 125) ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തെ തായ ഹജ്ജ് കർമ്മത്തിലും ( മക്കയിലേക്കും വിശുദ്ധപള്ളിയായ മസ്ജിദുൽ ഹറമിലേക്കുമുള്ള തീർത്ഥാടനം) ഇബ്രാഹിം നബിയുടെ പങ്ക് സുപ്രധാനമാണ്. ഹജ്ജിൻ്റെ സുപ്രധാന ഭാഗം, ഇബ്രാഹിം നബിയോട് തൻ്റെ പ്രഥമപുത്രനെ ബലിയർപ്പിക്കാൻ അള്ളാഹു പരീക്ഷണാർത്ഥം കല്പിച്ചതിൻ്റെ സ്മരണ അയവിറക്കുന്നതാണ്. ഇതു മൂന്നു വട്ടം ദൈവമാർഗ്ഗത്തിൽ നിന്ന് വഴി തെറ്റിക്കാൻ നടത്തിയ ശ്രമത്തെയും സ്മരിക്കുന്നു. ഇബ്രാഹിമിനെ പിന്തിരിപ്പിക്കാൻ പിശാച്ച് പ്രത്യക്ഷപ്പെട്ട ഈ സ്ഥലങ്ങളിലെ പ്രതീകാത്മകമായ മൂന്നു തൂണുകളിൽ ഹജ്ജിൻ്റെ സമയത്ത് വിശ്വാസികൾ കല്ലെറിയുന്നു.

ഇബ്രാഹീം നബിയുടെ ഭാര്യ ഹാജറ അനുഭവിച്ച ത്യാഗത്തിൻ്റെയും പരിശ്രമത്തിൻ്റെയും കൂടി സ്മരണയാണ് ഹജ്ജ്. മരുഭൂമിയിൽ ദാഹിച്ച് മരണത്തോടടുത്ത തൻ്റെ പൈതൽ ഇസ്മായിലിനായി വെള്ളം തേടി ഇബ്രാഹിം പത്നി ഹാജറ, 'സഫ' ,'മർവ' എന്നീ മലകൾക്കിടയിൽ ഏഴു പ്രാവശ്യം ഓടിനടന്ന സംഭവത്തെ ഓർക്കുന്നതാണിത്. ഹജ്ജിലെ നിർബന്ധമായ ഈ കർമ്മത്തെ "സഅയ" ( തേടൽ, അന്വേഷിക്കൽ) എന്നാണ് പറയുക. മർവ എന്ന മലയിൽ നാലാമത്തെ പ്രാവശ്യം എത്തിയപ്പോൾ (രണ്ട് മലകൾക്കിടയിൽ ഏഴു പ്രാവശ്യം പൂർത്തിയാവുമ്പോൾ ) ജിബ്രീൽ മാലാഖ തണലിട്ട് നിൽക്കുന്നതും തൻ്റെ കുഞ്ഞു പൈതൽ ഇസ്മയിൽ കരഞ്ഞ് കാലിട്ടടിച്ച സ്ഥലത്ത് നിന്ന് ഒരു നീരുറവ വരുന്നതും അവർ കണ്ടു. വരണ്ടുണങ്ങിയ മരുഭൂമിയിലെ ഈ നീരുറവയാണ് അവിടെ ജനങ്ങൾ വന്ന് വാസമുറപ്പിക്കാനും അങ്ങനെ അത് മക്ക എന്ന പട്ടണത്തിൻ്റെ ഉത്ഭവത്തിനും നിദാനമായത്." സംസം എന്ന പേരിലറിയപ്പെടുന്ന ഈ നീരുറവ ഈ സംഭവം നടന്നു നിരവധി നൂറ്റാണ്ടുകൾ കടന്നു പോയിട്ടു ഇന്നും നിലയ്ക്കാതെ തുടരുന്നു.

ഇസ്ലാം മതവിശ്വാസികൾ നിത്യവും അഞ്ചു നേരം നടത്തുന്ന പ്രാർത്ഥനയിലും ഇബ്രാഹീം നബിയുടെ പ്രാധാന്യം ദർശിക്കാനാവും.മുഹമ്മദ് നബിയെ കൂടാതെ ഓരോ സമയത്തെ നമസ്കാരത്തിലും നാലു പ്രാവശ്യം വീതം പരാമർശിക്കപ്പെടുന്ന മറ്റൊരു പ്രവാചകൻ ഇബ്രാഹിം നബി മാത്രമാണ്. പ്രവാചകന് രക്ഷയും സമാധാനവും നൽകണമേ എന്ന ദൈവത്തോടുള്ള പ്രാർത്ഥനാ സമയത്താണിത്.

“സത്യവിശ്വാസികളേ നിങ്ങൾ സാഷ്ടാംഗം ചെയ്യുകയും നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും നന്മപ്രവർത്തിക്കുകയും ചെയ്യുക നിങ്ങൾ വിജയം പ്രാപിച്ചേക്കാം. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങൾ സമരം ചെയ്യുക. അവൻ നിങ്ങളെ ഉത്കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെ മേൽ അവൻ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്റെ മാർഗ്ഗമത്രെ അത്. മുമ്പും (മുൻ‌വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവൻ (അല്ലാഹു) നിങ്ങൾക്ക് മുസ്‌ലിംകളെന്ന് പേര്‌ നൽകിയിരിക്കുന്നു. റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനും നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാൽ നിങ്ങൾ നമസ്കാരം മുറപോലെ നിർ‌വഹിക്കുകയും സക്കാത്ത് നൽകുകയും അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ്‌ നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി ! എത്ര നല്ല സഹായി ! “(ഖുർ‌ആൻ‍ 22:77-78)

ബലിപെരുന്നാൾ ദിനത്തിൽ സമൂഹത്തിലെ എല്ലാവരും സന്തോഷവതിയാവണം എന്ന് മുഹമ്മദ് നബി (സ്വ) ഉദ്ഘോഷിക്കുന്നു. പെരുന്നാൾ ആഘോഷങ്ങൾക്ക് ആർക്കെങ്കിലും പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവർക്ക് തുണയായി നാമോരുത്തരും ഉണ്ടാവണമെന്ന് റസൂലുണർത്തുന്നു. ഒരു ദിവസം മദീനാ പള്ളിയിൽ നമസ്കാരം കഴിഞ്ഞിറങ്ങി പെരുന്നാൾ ആഘോഷിക്കാൻ പോകുമ്പോൾ, പള്ളിയുടെ ഒരു മൂലയിൽ തേങ്ങിക്കരയുന്ന ബാലനെ നബി കാണാനിടവരികയും, പുതുവസ്ത്രങ്ങൾക്ക് വകയില്ലാത്ത അനാഥ കുട്ടിയാണ് അവനെന്നും മനസ്സിലാക്കി ,ചേർത്ത് പിടിച്ച് മാറോടണച്ച് നെറ്റിയിൽ ഒരുമ്മയും നൽകി അവൻ്റെ കയ്യും പിടിച്ച് വീട്ടിലെത്തി. ഞാൻ നിനക്കൊരു പെരുന്നാൾ സമ്മാനം കൊണ്ടു വന്നിട്ടുണ്ടെന്ന് ഭാര്യ ആയിശയോട് പറഞ്ഞപ്പോൾ, ആയിശ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് അവനെ കുളിപ്പിച്ച് പുതുവസ്ത്രങ്ങളണിച്ച് മറ്റു കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കാനിരുത്തി.

അന്നദാനവും സ്നേഹത്തടോലുമാകണം ആഘോഷങ്ങളുടെ ലക്ഷ്യമെന്ന് റസൂൽ നമ്മുടെ മുന്നിൽ മാതൃക കാണിച്ചു തന്നിരിക്കുന്നു. സൗഹൃദങ്ങ കൂടുതൽ ദൃഢമാക്കുക, രോഗാവസ്ഥയിലുള്ള പോയി കണ്ട് വിശേഷങ്ങൾ അന്വേഷിക്കുക.മുതിർന്നവരെ ചെന്ന് കണ്ട് അനുഗ്രഹങ്ങൾ വാങ്ങുക. അനാഥകൾക്കും അഗതികൾക്കും പട്ടിണി കിടക്കുന്നവർക്കും താങ്ങാവുക. ഇത്തരം നന്മകളിലൂടെ കടന്നു പോകുമ്പോൾ മാത്രമേ ഏതൊരാഘോഷത്തിനും പൊലിമയുണ്ടാകുകയുള്ളു എന്ന് തിരിച്ചറിയേണ്ട ദിവസം കൂടിയാണിത്.

വർഷാവർഷം നിർവഹിക്കപ്പെടേണ്ട അർത്ഥമില്ലാത്ത ആചാരമോ ചടങ്ങോ അല്ല ഹജ്ജും പെരുന്നാളും. അതിൻ്റെ അകത്തളങ്ങളിൽ വലിയ ആശയ പ്രപഞ്ചമുണ്ട്. അതിൻ്റെ ഓരോ കർമങ്ങൾക്കും വ്യക്തമായ അർത്ഥ തലങ്ങളുണ്ട്. സൃഷ്ടിച്ച നാഥനെക്കുറിച്ചുള്ള അവബോധവും അവനു സമർപ്പിക്കേണ്ട ആരാധകളുടെ മഹത്വവും അവൻ നിശ്ചയിച്ച നന്മതിന്മകളുടെ അതിർവരമ്പുകളെക്കുറിച്ചുള്ള ഉൾക്കാഴ്ചയുമാണ് ഹജ്ജും പെരുന്നാളും മാനവ സമൂഹത്തിന് സമ്മാനിക്കുന്നത്. ഇതറിഞ്ഞ് ഹജ്ജ് നിർവ്വഹിക്കുന്ന ഒരാളുടെ ഹൃദയം പ്രകാശിക്കുക തന്നെ ചെയ്യും. അയാളുടെ മനസ്സ് മഞ്ഞുരുകുന്നതു പോലെ ഉരുകി തൻ്റെ നാഥനോട് സകല തെറ്റുകളും ഏറ്റു പറഞ്ഞ് പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയും ചെയ്യും.ഹജ്ജ് കഴിയുന്നതോടെ അയാളുടെ ചേതസ്സ് ശാന്തവും നിർമ്മലവുമായി തീരും.

മനുഷ്യരെല്ലാം ഒരു ഏകദൈവത്തിൻ്റെ സൃഷ്ടികളാണെന്ന് വിശ്വസിക്കുമ്പോൾ ലോകത്ത് ഉച്ചനീചത്വങ്ങൾ ഇല്ലാതാകുന്നു. വർണത്തിൻ്റെയും ഭാഷയുടെയും ദേശത്തിൻ്റെയും പേരിലുള്ള മുഴുവൻ അഹങ്കാരങ്ങളും ഇല്ലാതായിത്തീരുന്നു. ഹജ്ജിന് വരുന്ന ഹജ്ജാജിമാർ ഒരേ വസ്ത്രമണിഞ്ഞ് ഒരേ വാചകങ്ങൾ ഉരുവിട്ട് ഒരേ നാഥൻ്റെ മുമ്പിൽ നിന്നും കുനിഞ്ഞും പ്രാർത്ഥനയിലേർപ്പെടുന്നു. എല്ലാവരുടെയും മനസ്സിൽ അവരെ സൃഷ്ടിച്ചു. അവർക്ക് ഓരോ നിമിഷങ്ങളിലും വിവിധ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്ന ഏകനായ നാഥൻ മാത്രമായിരിക്കും. അത് സാക്ഷാൽ ഏകദൈവമായിരിക്കും, അള്ളാഹുവായിരിക്കും. ഹജ്ജിനായി വരുന്ന വെളുത്തവനും കറുത്തവനും സമ്പന്നനും ദരിദ്രനും പുരുഷനും സ്ത്രീയും ഒരേയൊരു മാനവികതയാടെ സന്ദേശമാണ് ലോകത്തിന് മുന്നിൽ വെക്കുന്നത്.

ഏകദൈവത്വത്തിൽ ഊന്നിയ സമഭാവനയാണ് ഹജ്ജിൻ്റെ ആത്മാവ്. ലബ്ബൈയ്ക്ക വിളികളിൽ തുടങ്ങി അള്ളാഹു അക്ബർ..... വലില്ലാഹിൽ ഹംദ് എന്ന് ഉച്ചൈസ്ഥരം വിളിച്ചു പറഞ്ഞു കൊണ്ട് തൗദിൻ്റെ അമര ധ്വനികളാണ് ഹജ്ജിലുടനീളം കാണുന്നത്.അള്ളാഹുവേ, നിൻ്റെ വിളിക്കുത്തരം നൽകിയിതാ ഞങ്ങളെത്തിയിരിക്കുന്നു. നിനക്ക് പങ്കുകാരനില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടിതാ ഞങ്ങൾ വന്നിരിക്കുന്നു. സ്തുതിയും അനുഗ്രഹവും ആധിത്യവും പങ്കുകാരില്ലാത്ത നിനക്ക് മാത്രമുള്ളതാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു.

ചരിത്രങ്ങള്‍ കാലത്തിന്‍റെ കേവലം പ്രതികരണങ്ങളല്ല, മറിച്ച് വരും കാലത്തിന്‍റെ മാര്‍ഗ്ഗദര്‍ശനവും കെടാവിളക്കുമാണ്, ത്യാഗനിര്‍ഭരമായ മഹദ്‌ ജീവിതങ്ങളുടെ പുനര്‍വായനയാണ് പെരുന്നാള്‍. അര്‍പ്പണ ബോധത്തിന്‍റെയും ത്യാഗസന്നദ്ധതയുടെയും വിജയാരവങ്ങളാണ് പെരുന്നാള്‍, ദിനരാത്രങ്ങളില്‍ തക്ബീറിന്‍റെ അമരധ്വനികളായി അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്; "അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ ലാഇലാഹ ഇല്ലല്ളാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്"

 ഏവർക്കും ഈദ് ആശംസകൾ

Post a Comment

Previous Post Next Post