ഒരു സ്കൂൾ വർഷംകൂടി സമാഗതമാകുമ്പോൾ
കഴിഞ്ഞ അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷാ കാലയളവിൽ കോഴിക്കോട് എം ജെ ഹൈസ്കൂളിലെ ശഹബാസിന്റെ അതിദാരുണമായ മരണം നമ്മളേവരും മറന്നിട്ടില്ല. ഇനി ഇങ്ങനെ ഒരു സാഹചര്യവും സംഭവവും ഉണ്ടാവാതിരിക്കട്ടെ. തുടർന്നുള്ള വർഷങ്ങളിലെങ്കിലും മൂല്യബോധമുള്ള ഒരു പുതിയ സമൂഹത്തെ കെട്ടിപ്പടുക്കാൻ നമുക്കു സാധിക്കട്ടെ.2,4,6,8,10 ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളുമായി പഠനത്തിന് കേരളത്തിലെ സ്കൂൾ കേമ്പസുകൾ തയ്യാറെടുക്കുകയാണ്.പാഠപുസ്തകത്തിന്റെ മികവും പരിമിതികളും കണ്ടറിയേണ്ടിയിരിക്കുന്നു. കുട്ടികളുടെ അക്കാദമി നിലവാരം ഉയർത്തുക, ഭിന്നശേഷി സൗഹൃദമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ജൂൺ രണ്ടിന് പ്രവേശനോത്സവത്തോടെ അധ്യയനം ആരംഭിക്കുന്നത്.ഈ വർഷാരംഭത്തിൽ സ്കൂളുകളിൽ മുഴങ്ങാൻപോകുന്ന പ്രവേശനോത്സവ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്.ഒരു കൊച്ചുമിടുക്കിയുടെ മനസ്സിൽത്തെളിഞ്ഞ വരികളാണ് വിദ്യാർഥികളും അധ്യാപകരുമെല്ലാം കേൾക്കാൻ പോകുന്നത്. പത്തനംതിട്ട സ്വദേശി ഭദ്ര ഹരിക്കും കുടുംബത്തിനും ഇത് അഭിമാനത്തിൻ്റെ നിമിഷമാണ്.ആദ്യമായാണ് ഒരു വിദ്യാർത്ഥിയുടെ വരികൾ സ്കൂൾ പ്രവേശനോത്സവഗാനമാകുന്നത്.
മൂല്യവിദ്യാഭ്യാസപാക്കേജിൽ ഊന്നിയായിരിക്കും ആദ്യത്തെ പത്തു ദിവസത്തെ അധ്യയനം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.ഇതിന്റെ ഭാഗമായി പുറത്തിറക്കിയ സർക്കുലറിൽ,നാടകം, സെമിനാർ, ഡിബേറ്റ്, റോൾപ്ലേ തുടങ്ങിയ തന്ത്രങ്ങളിലൂടെയാണ് ഇവ വിനിമയം ചെയ്യേണ്ടതെന്നും നിർദ്ദേശിച്ചു കാണുന്നുണ്ട്.ലഹരിക്കെതിരെയുള്ള പ്രതിരോധം, ട്രാഫിക് നിയമങ്ങൾ അനുസരിക്കൽ, ശുചിത്വ - മാലിന്യ സംസ്കരണ - ആരോഗ്യ ശീലങ്ങൾ രൂപപ്പെടൽ,ഡിജിറ്റൽ അച്ചടക്കം പാലിക്കൽ, പൊതുമുതൽ സംരക്ഷിക്കൽ, പരസ്പര സഹകരണം ഉറപ്പാക്കൽ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും വികാസമാണ് ഈ പാക്കേജിൽ ഉൾക്കൊള്ളിച്ചുകാണുന്നത്. രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഈ പദ്ധതി നിർദേശിച്ചിട്ടുള്ളത്.ഉപദേശം ഒട്ടുമേ ഇഷ്ടമില്ലാത്ത പുതിയ തലമുറയെ നമുക്ക് കളികളിലൂടെയും ചേർത്തു പിടിക്കലിലൂടെയും നമുക്ക് മാറ്റിയെടുക്കാമെന്നാശിക്കാം.
സർക്കാർ -എയ്ഡഡ് - അൺ എയ്ഡഡ് റെക്കക്ക്നൈസ്ഡ് സ്കൂൾ അധികൃതരും പ്രധാന അധ്യാപകരും ഏറെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് സമയബന്ധിതമായി സാമ്പത്തിക സഹായം ലഭിക്കാത്തത് കാരണം കെട്ടിടങ്ങളുടെ അറ്റക്കുറ്റ പണി, പെയിൻ്റിങ്ങ് എന്നിവക്ക് പ്രയാസം നേരിടുന്നത്. സ്കൂളും പരിസരങ്ങളും ശുചീകരിക്കാനും ക്ലാസ് മുറികളും ടൊയലറ്റുകളും കളിസ്ഥലങ്ങളും പൂർവ സ്ഥിതിയിൽ ആക്കിയെടുക്കാനും തന്നെ വലിയൊരു തുക വേണം.ഏതു വിഭാഗത്തിൽപ്പെട്ട സ്കൂൾ ആയാലും ഫിറ്റ്നസ് നേടിയെടുക്കുക എന്ന കടമ്പ കടക്കേണ്ടിയിരിക്കുന്നു. അടുക്കളയും കുടിവെള്ളവും കിണറും വാട്ടർ ടാങ്കും സമയബന്ധിതമായി തന്നെ അണുവിമുക്തമാക്കേണ്ടിയിരിക്കുന്നു.പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നേടിയെടുക്കണം.രണ്ടു മാസക്കാലമായി കട്ടപ്പുറത്തിരിക്കുന്ന സ്കൂൾ ബസുകളുടെ ഫിറ്റ്നസിനു വേണ്ടിയുള്ള മെയിൻ്റൻസിനു ലക്ഷങ്ങൾ വേണം. മാത്രമല്ല മഴക്കാല പ്രശ്നങ്ങൾ അതിജീവിക്കാൻ അപകടകരമായ രീതിയിൽ കേമ്പസിലുള്ള മരങ്ങൾ മുറിച്ചു മാറ്റണം.
മഴക്കാല രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ കൈകൊള്ളൽ.നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തേക്ക് വിദ്യാർത്ഥികൾക്ക് ഉപരോധം ഏർപ്പെടുത്തൽ. സ്കൂൾ പരിസരത്തെ കടകൾ പരിശോധിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയും ലഹരി പദാർത്ഥങ്ങളുടെ വിൽപ്പന നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യൽ, പന്ത്രണ്ട് മുതൽ പതിനാല് വയസ്സുവരെയുള്ള വിദ്യാർത്ഥികളെ വാക്സിനേറ്റ് ചെയ്യാൻ പ്രേരിപ്പിക്കൽ,പാഠ പുസ്തകങ്ങൾ സമയബന്ധിതമായി കുട്ടികളുടെ കൈകളിൽ എത്തിക്കൽ, തുടങ്ങിയവക്ക് ഊന്നൽ നൽകേണ്ടതാണ്.
പ്രൈമറി, സെക്കൻ്ററി വിഭാഗങ്ങളിലെ പ്രധാന അധ്യാപകരുടെ സ്ഥലമാറ്റവും പ്രധാന അധ്യാപ പ്രമോഷനും ഇതുവരെ നടന്നിട്ടില്ല. അധ്യാപസ്ഥലമാറ്റവും പുതിയ ആധ്യാപക നിയമനവും നടക്കാതെ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. താൽക്കലിക അധ്യാപക നിയമനം നൽകാനുള്ള ഉത്തരവ് വളരെ വൈകിയാണ് ഇറങ്ങിയിരിക്കുന്നത്.ഈ പ്രതിസന്ധികളും മറികടക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തെ 1210 സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലായി 2219 അധിക അധ്യാപക, അനധ്യാപക തസ്തികകൾ അനുവദിച്ചെങ്കിലും. തസ്തിക നഷ്ടം സംഭവിച്ച സംരക്ഷിത ജീവനക്കാരെ പുനഃക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താൻ പാടുള്ളൂവെന്ന് നിർദേശിച്ചിരിക്കുന്നതിനാൽ പുതിയ നിയമനങ്ങൾക്ക് സാധ്യത വിരളമാണ്. ഇത്തരം ജീവനക്കാരുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടുമില്ല. കഴിഞ്ഞ അധ്യയന വർഷത്തെ തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ തസ്തികകൾ അനുവദിച്ചുള്ള മന്ത്രിസഭ തീരുമാനം.
സർക്കാർ തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാനിൽ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു. വിദ്യാഭ്യാസ അവാശ നിയമം അനുശാസിക്കുന്ന രീതിയിലുള്ള പഠനപ്രവർത്തനമായിരിക്കണം സ്കൂളുകളിൽ നടക്കേണ്ടത്.ഹൈക്കോടതിയുടെ പരാമർശം കൂടി ഈ കാര്യത്തിൽ വന്നിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ഓരോ വിദ്യാർത്ഥിക്കുന്ന തുല്യതയോടെ അതാത് തലങ്ങളിലുള്ള പഠന നേട്ടങ്ങൾ ആധുനിക സങ്കേതങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ആസ്യാദകരമായി ലഭ്യമാക്കാൻ ഉതകുന്ന രീതിയിൽ ഓരോ വിദ്യാലയത്തിലും നല്ല പഠനാന്തരീക്ഷവും മികച്ച പഠനരീതികളും സംജാതമാകേണ്ടതുണ്ട് എന്ന് അക്കാദമിക്ക് മാസ്റ്റർ പ്ലാൻ മുന്നോട്ടു വെക്കുന്നു.
ഓരോ വിദ്യാർത്ഥിക്കും വിദ്യാലയാന്തരീക്ഷവും പഠനപ്രവർത്തനവും അങ്ങേയറ്റം ആസ്വാദ്യകരമാക്കുക, വിദ്യാലയങ്ങളിൽ കുട്ടികളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിലെ പഠനപ്രവർത്തനങ്ങൾക്ക് പുറമെ കലാ - കായിക - പ്രവൃത്തി പരിചയ പഠന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിനുള്ള സംവിധാനങ്ങഒരുക്കുക.(പല സ്കൂളുകളിലും സ്പെഷലിസ്റ്റ് അധ്യാപകർ ഇല്ല ), വിദ്യാലയത്തിലെ പഠന പിന്തുണാ സംവിധാനങ്ങളായ ലാബോറട്ടറി, ലൈബ്രറി, കമ്പ്യൂട്ടർ എന്നിവയെല്ലാം എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രാപ്തമാക്കുകയും അവ പരമാധി പ്രയോജനപ്പെടുത്തുകയും ചെയ്യുക (കമ്പ്യൂട്ടർ ടീച്ചർ,ലൈബ്രേറിയൻ എന്നീ തസ്തികകൾ ഇതേ വരെ നിലവിൽ വന്നിട്ടില്ല), സുസ്ഥിര വികസന കാഴ്ചപ്പാടിലൂന്നി വിദ്യാലയങ്ങളിലെ വിഭവങ്ങൾ (കളിയുപകരണങ്ങൾ, ഉദ്യാനം, മൈതാനം......) എന്നിവ വിദ്യാർത്ഥി സൗഹൃദമാക്കി രൂപകൽപ്പന ചെയ്യുകയും വിദ്യാർത്ഥികളോടൊപ്പം സമൂഹത്തിനാകെ ഉപയോഗപ്രദമാക്കുക ( നിലവിൽ ഉദ്യാനവും മൈതാനവും ഇല്ലാത്ത വിദ്യാലയങ്ങളേറെയുണ്ട്), ഓരോ അധ്യാപകനും/അധ്യാപികയും ആധുനിക സാങ്കേതിക വിദ്യയുടെ കൂടി സഹായത്താൽ നിരന്തരം അറിവുകൾ പുനർനിർമ്മിക്കുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുക ( നിലവിൽ പക്കാ കെട്ടിടങ്ങളിൽ മാത്രമേ ഡിജിറ്റൽ ക്ലാസു റൂം സംവിധാനം നിലവിൽ വന്നിട്ടുള്ളു), വിദ്യാർത്ഥികളും വിദ്യാർത്ഥികളും തമ്മിലും വിദ്യാർത്ഥികളും അധ്യാപകരും തമ്മിലും അധ്യാപകരും അധ്യാപകരും തമ്മിലും അധ്യാപകരും സമൂഹവും തമ്മിലും ഊഷ്മളമായ ബന്ധങ്ങൾ ഉണ്ടാകാനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ഓരോ വിദ്യാർത്ഥിയേയും ഓരോ യൂണിറ്റായി കണ്ടു കൊണ്ട് അവരുടെ പരമാവധി വികാസം സാധ്യമാകുന്ന തരത്തിൽ വിദ്യാലയങ്ങളെ സജ്ജമാക്കുക.പാർശ്വവൽക്കരിക്കപ്പെട്ടതും പ്രത്യേക പരിഗണ അർഹിക്കുന്നതുമായ കുട്ടികളുടെ ഗുണനിലവാരം ഉറപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നതെല്ലാം അക്കാദമിക മാസ്റ്റർ പ്ലാൻ ലക്ഷ്യം വെക്കുന്നു. കെ ഇ ആർ (കേരള വിദ്യാഭ്യാസ ചട്ടം) ഭേദഗതി അനുസരിച്ചുള്ള നിർദ്ദേശങ്ങളും ഈ വർഷം മുതൽ കൃത്യമായും സൂഷ്മമായും പരിപാലിക്കണമെന്നും നിഷ്ക്കർഷിക്കുന്നു. പ്രാഥമിക തലത്തിലുള്ള പരിശീലനത്തിനായുള്ള അധ്യാപക സംഗമങ്ങൾ നടന്നു കഴിഞ്ഞു.
പാഠ്യപദ്ധതി സമീപനം, കാഴ്ചപ്പാട് എന്നിവയുമായി പൊരുത്തപ്പെടുന്ന രീതിയിൽ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളെ ഏകോപിപ്പിച്ചു കൊണ്ട് (എസ് എസ് കെ,കൈറ്റ്സ്, എസ് സി ഇ ആർ ടി, സീമാറ്റ്, സിഎറ്റ് ) വിവിധ ക്ലബ്ബുകളേയും സ്കൗട്ട്, എൻ സി സി, എസ് പി സി, എൻ എസ് എസ്, ജെ ആർ സി എന്നിവക്കും തുല്യ പ്രധാന്യം നൽകി കൊണ്ട് പദ്ധതികൾ തയ്യാറാക്കേണ്ടിയിരിക്കുന്നു.
പരിമിതികൾ മറികടക്കാനും അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള അധ്യയനം വിഭാവനം ചെയ്യാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പി ടി എ, എം പി ടിഎ, എസ് എം സി, ഒ എസ് എ അക്കാദമിക വിദഗ്ദർ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ എന്നിവരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സാധ്യമാകും എന്ന് പ്രത്യാശിക്കാം....
പുതിയ അധ്യയന വർഷത്തെ ശുഭാപ്തിയോടെ വരവേൽക്കാം......
Writer & Educationalist
Tags:
Articles