Trending

നുരഞ്ഞ് പൊങ്ങുന്ന കൗമാരം നെല്ലിയോട്ട് ബഷീർ സാംസ്‌കാരിക പ്രവർത്തകൻ

നുരഞ്ഞ് പൊങ്ങുന്ന കൗമാരം
നെല്ലിയോട്ട് ബഷീർ
സാംസ്‌കാരിക പ്രവർത്തകൻ


ഒരു ലഹരിവിരുദ്ധ ദിനംകൂടി കടന്നു പോകുമ്പോൾചില യഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണിവിടെ.കൗമാരക്കാരായ കുട്ടികൾക്കിടയിൽ മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ഉപയോഗം വർധിച്ചു വരുന്നതയാണ് കണ്ടു വരുന്നത്. മദ്യം, മയക്കുമരുന്ന്, പുകയില, ലഹരി വസ്തുക്കൾ എന്നിവ കുട്ടികൾ ഉൾപ്പെടെ യുവതലമുറയിൽ വ്യാപകമാകുന്നു. ഇത് അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതോടൊപ്പം ഗൗരവമായി കാണേണ്ട ഏറ്റവും പ്രധാന കാര്യമാണ് ലഹരി വസ്തുക്കളുടെ ഉപയോഗം അവരിൽ ഉണ്ടാക്കുന്ന വ്യക്തിത്വ വൈകല്യങ്ങൾ.
ആസക്തിയിൽ പെൺകുട്ടികളും...
ലഹരി വലയിൽ ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും ഉൾപ്പെട്ടു കാണുന്നു എന്നത് വളരെ ആശങ്കാജനകമാണ്.  പൊടിമീശ മുളയ്ക്കുന്ന കാലത്ത് ബീഡി വലിച്ചിട്ടാണ് ആദ്യകാലത്ത് ലഹരി നുകർന്നിരുതെങ്കിൽ ഇന്നത്തെ കുട്ടികൾ മാരകമായ പല വസ്തുക്കളും ഉപയോഗിക്കുന്നതായി കണ്ടു വരുന്നു.പ്രത്യേകിച്ച് ഗ്ലൂ, വൈറ്റ്നർ പോലുള്ളവയും ജീവൻ രക്ഷാ മരുന്നുകളുമാണെന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. സൈക്കിൾ ടയർ ഒട്ടിക്കുന്ന പശ, ഫെവി ഗം പോലുള്ള സിന്തറ്റിക്ക് പശകൾ പെയിൻ്റ് ടിന്നർ, പെട്രോൾ ക്ലീനിങ്ങ് ഫ്ലൂയിഡ്. കറക്ഷൻ ഫ്ലൂയിഡ് നെയിൽ പോളിഷ് എന്നവയിൽ രസം കണ്ടെത്തുന്നത് എട്ടു വയസ്സിനും പതിനെട്ടു വയസ്സിനും ഇടയിലുള്ളവരാണ് എന്നറിയുമ്പോഴാണ് ഇതിൻ്റെ ഭീകരാവസ്ഥ നമുക്ക് മനസ്സിലാവുന്നത്.ഡീ അടിക്ഷൻ സെൻ്ററുകളിൽ എത്തുന്ന പത്തു കേസുകളിൽ 4 കേസുകളും പെൺകുട്ടികളായിരുന്നു എന്ന് മുൻപ് ഒരു മീറ്റിങ്ങിനിടെ ശ്രീ ഋഷിരാജ് സിങ്ങ് സൂചിപ്പിച്ചത് ഓർമയിൽ വരുന്നു. മാത്രമല്ല ലഹരിക്ക്  അടിമപ്പെടുന്നവരിൽ രണ്ടു ശതമാനം മാത്രമേ ചികിത്സക്കെത്തുന്നുള്ളു എന്ന അദ്ദേഹത്തിന്റെ വാക്കുകളും ആശങ്കക്ക് ഇടം നൽകുന്നു. 
പിന്നാമ്പുറത്തേക്ക് നോക്കുമ്പോൾ പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല ലഹരി വസ്തുക്കളുടെ ഉപയോഗം. വളരെ സാവധാനമാണ് കുട്ടികൾ പലപ്പോഴും ലഹരിക്ക് അടിമപ്പെടുന്നത്.പലപ്പോഴും മോശം കൂട്ടുകെട്ടുകൾ തന്നെയാണ് ഇത്തരം സാഹചര്യങ്ങളിൽ കൊണ്ടെത്തിക്കുന്നത്.വീട്ടിലെ പ്രശ്നങ്ങൾ, വിഷാദരോഗം, ടെൻഷൻ, പ്രണയനൈരാശ്യം, വാരിക്കോരി നൽകുന്ന പോക്കറ്റ് മണി, കൂട്ടുകാരിൽ നിന്നും കേൾക്കുന്ന സുഖലോലുപ കഥകൾ എന്നിവ കുട്ടികളെ ലഹരിയിലേക്ക് ആകർഷിക്കും.ആദ്യമാദ്യം വലയിൽ വീഴുന്നവർക്ക് സൗജന്യ നിരക്കിൽ മയക്കുമരുന്ന് ലഭ്യമാകുകയും അവർ പിന്നീട് മയക്കുമരുന്നുകളുടെ സന്ദേശവാഹകരായി മാറുകയും ചെയ്യും.ഇവരെ വലവീശി പിടിക്കാനായി സ്കൂളുകളും കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നിൻ്റെ റാക്കറ്റുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ഒരു ശീലമാകുകയും അത് പിന്നീട് ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു.

അവരെ സംബന്ധിച്ചിടത്തോളം പ്രായം കൂടുംതോടും മരുന്നുകളും ക്വാൺ ണ്ടിറ്റിയും ക്വാളിറ്റിയും കൂട്ടേണ്ടിയിരിക്കുന്നു. അപ്പോഴാണ് അവർക്കിടയിലേക്ക് കഞ്ചാവും മരിജുവാനയും എൽ എസ് ഡി യും മാജിക്ക് മഷ്റൂം എം ഡി എം എ യും (എക്സ്റ്റസി എന്നും പറയപ്പെടുന്നു)ഒക്കെ പരിചയപ്പെടുത്തുന്നത്.പിന്നീടങ്ങോട്ട് ഇവയിൽ മുങ്ങിക്കുളിക്കുന്നു. ലഹരി വിൽപ്പനക്കാർ പുതിയ രൂപത്തിലും ഭാവത്തിലും നിറത്തിലും ഇവരെ ആകൃഷ്ടരാക്കുന്നു. ലഹരി വസ്തുക്കൾ മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാൻ ഫ്രഫഷണലുകളെ വെല്ലുന്ന നൂതന മാർഗങ്ങൾ കുട്ടികൾ സ്വയം കണ്ടെത്തുകയും ചെയ്യുന്നു.സ്റ്റിക്കർ രൂപത്തിലുള്ള ലഹരി ഉൽപന്നങ്ങളാണ് വിദേശ രാജ്യങ്ങളി നിന്നും വൻതോതിൽ നമ്മുടെ നാട്ടിലേക്ക് പ്രവഹിക്കുന്നത്.എൽ എസ് ഡി സ്റ്റാമ്പ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് തപാൽ മാർഗം എത്തിക്കുന്നതെന്നാണ് വിവരം.ലഭിക്കുന്ന മയക്കുമരുന്നിൻ്റെ നാലിലൊരു ഭാഗം നാവിന്നടിയിൽ വച്ചാൽ പതിനെട്ടു മണിക്കൂറോളം ലഹരിയിലാകും എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് സ്ഥിരമായി ഉപയോഗിച്ചാൽ നാഡീവ്യൂഹത്തെ സാരമായി ബാധിക്കുകയും ശരീരത്തിൻ്റെ ഉപാപചയ പ്രവർത്തനങ്ങൾ താളം തെറ്റുകയും ചെയ്യും. അസ്വസ്ഥത, അമിതമായി വിയർക്കുക, ശരീരത്തിന് തളർച്ച അനുഭവപ്പെടുക, രക്തസമ്മർദ്ദവും ഹൃദയമിടിപ്പും അമിതമായി വർദ്ധിക്കുക. ശരീര ഊഷമാവ് വർദ്ധിക്കുക, ശരീരം കോച്ചിപ്പിടിക്കുക തുടങ്ങിയ അവസ്ഥയിലേക്കെത്തും.തുടർന്ന് മരണത്തിലേക്കും. ഇവിടെ നടക്കുന്ന മരണം കൂടുതലും ഹൃദയത്തിൻ്റെ പ്രവർത്തനം നിലയ്ക്കുന്നതുമൂലമാണ്. ഇനി അഥവാ മരണത്തിൽ നിന്ന് രക്ഷപ്പെട്ടാൽ തലച്ചോറിൽ രക്തസ്രാവം വന്ന് പക്ഷാഘാതം, ഓർമക്കുറവ് എന്നിവ സംഭവിക്കുന്നു.
ദൂരം വിട്ടാൽ ഖേദം വിട്ട്
കേരളത്തിനു പുറത്ത് പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കാൻ പോകുന്ന കുട്ടികളിൽ പലരും ലഹരിക്ക് അടിമയായി എത്താറുണ്ട് എന്നുള്ളത് ദൃഷ്ടാന്തങ്ങളാണ്.മതാപിതാക്കളുടെ കണ്ണെത്താ ദൂരത്തായതു കൊണ്ട് തുടക്കത്തിലൊന്നും കാര്യങ്ങൾ അറിയാതെ പോവുക പതിവാണ്.കുട്ടികളെ ലഹരിക്കടിമകളാക്കുന്നതിനു പിന്നിൽ ലൈംഗിക ചൂഷണംപോലുള്ള താൽപര്യങ്ങളും ഉണ്ടെന്ന് കാണാൻ കഴിയും. ശീതളപാനീയങ്ങളും പഴച്ചാറുകളും വരെ വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സ്വാദ് വർദ്ധിപ്പിക്കാൻ ഐസ് ക്രീമുകളിലും മയക്കുമരുന്ന് ഉപയോഗിച്ചെന്നു വരാം..
 നോ പറയാൻ ശീലിപ്പിക്കുക
കേരളത്തിലെ കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ദേശീയ ശരാശരിക്കും മുകളിലാണെന്നാണ് പറയപ്പെടുന്നത്.  " ആവശ്യക്കാരുണ്ടെങ്കിലല്ലേ.. വിൽപന നടക്കുകയുള്ളൂ..... " ആവശ്യക്കാരുണ്ടാവരുത്.അതു കൊണ്ട് മയക്കുമരുന്നു ലഹരിയുടെ പ്രധാന ഉപഭോക്താക്കളായ കുട്ടികളെ കൊണ്ട് ലഹരി മരുന്നു വേണ്ട എന്നു തീരുമാനപ്പെടുപ്പിക്കുകയാണ് പ്രധാനം. ലഹരിയോട് No എന്നു പറയാൻ കുട്ടിയെ പഠിപ്പിക്കണം.
ബദൽസംവിധാനം തേടുക
ലഹരിക്കുള്ള ബദൽ സംവിധാനം ഒരുക്കലാണ് പ്രധാനം.കുട്ടികളെ കലാ - കായിക പ്രവർത്തനങ്ങളിൽ സജീവമാക്കണം. സ്കൂൾ - കോളേജ് കേമ്പസുകളിലെ SPC,JRC, Scouts and Guides, NCC, NSS, ജാഗ്രതാ സമിതികൾ മറ്റു പ്രവർത്ത ക്ഷമമായ ക്ലബ്ബുകൾ എന്നീ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പരിശീലനം നൽകണം. ബോധവൽക്കരണ ക്ലാസുകളിൽ കുട്ടികളോടൊപ്പം മാതാപിതാക്കളെ കൂടി പങ്കെടുപ്പിക്കണം. വിദ്യാർത്ഥി സംഘടനകൾ, യുവജന സംഘടനകൾ എന്നിവ  വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മാതൃകാ പ്രവർത്തനങ്ങൾ തയ്യാറാക്കി നൽകണം. യഥാർത്ഥ മാതൃകയാവാൻ രക്ഷിതാക്കളും അധ്യാപകരും തയ്യാറാവണം. കുട്ടികൾക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുത്ത് കടമ തീർത്താൽ പോര, അവരോടൊപ്പം ദിവസവും കുറച്ചു സമയം ചിലവഴിക്കുകയും ഒരു ദിവസത്തെ വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും വേണം. സ്നേഹം, സഹവർത്തിത്വം, കുടുംബ ബന്ധങ്ങളിലെ നിഷ്കളങ്കതയും സത്യസന്ധതയും മൂല്യശോഷണം വരാതെ നോക്കണം.മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗം വരാത്ത രീതിയിൽ കുട്ടികളെ മോണിറ്റർ ചെയ്യണം. കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ലിവിങ്ങ് റൂം പോലെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണം.
പുനരധിവാസപ്രവർത്തനം ത്വരിതപ്പെടുത്തുക
ലഹരിക്ക് വിധേനയായ ഒരു കുട്ടിയെ സംബന്ധിച്ചടത്തോളം പെട്ടെന്ന് ഒരു തിരിച്ചു പോക്ക് സാധ്യമല്ല. ലഹരി ഉപയോഗത്തെ പറ്റി പല തവണ ശകാരിക്കുന്നതും മറ്റുള്ളവരുടെ മുമ്പിൽ വച്ച് കുറ്റപ്പെടുത്തുന്നതും വിപരീത ഫലമായിരിക്കും ഉളവാക്കുക. ആദ്യ ലഹരി ഉപയോഗത്തിനു പിടിക്കുമ്പോഴേ ചികിത്സ നൽകുക.പ്രശ്നം ഒതുക്കി തീർത്തിട്ടു കാര്യമില്ല. കൗൺസിലിങ്ങ് കൊണ്ട് മാത്രം അഡിക് ഷൻ മാറ്റിയെടുക്കാൻ സാധിക്കില്ല.മരുന്നും തൊറാപ്പികളും ചേർന്ന ഡീ അഡിക് ഷൻ ചികിത്സ ലഭ്യമാക്കണം.ഡീ അഡിക് ഷൻ കഴിഞ്ഞ്  ഇറങ്ങിയ ഉടനേ തന്നെ വീണ്ടും ലഹരിയിലേക്ക് തിരിച്ച് പോകുന്നവരെ ധാരാളം കണ്ടു വരുന്നുണ്ട്. പുനരുപയോഗം തടയണ മെങ്കിൽ കുട്ടികളെ ഒരിക്കലും പഴയ അന്തരീക്ഷത്തിലേക്ക് വിടരുത്. സ്കൂളോ കോളേജോ മാറ്റി ചേർക്കണമെങ്കിൽ അതു ചെയ്തേ മതിയാവൂ. ഇവിടെയാണ് പുനരധിവാസത്തിന്റെ പ്രാധാന്യം.അതുകൊണ്ടുതന്നെ പുനരധിവാസ കേന്ദ്രങ്ങൾ സജ്ജമാവേണ്ടതുണ്ട്.

നമ്മുടെ കൗമാരവും യുവത്വവും ലഹരിയുടെ കയങ്ങളിലേക്ക് വീഴാതെ നോക്കേണ്ടത് നമ്മുടെ കൂടി കടമയാണ്.സംസ്ഥാന സർക്കാരും എക്സൈസ് വകുപ്പും കൂടുതൽ ജാഗ്രത ആയെങ്കിൽ മാത്രമേ ശ്വാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളു. നീരാളിപ്പിടുത്തം പോലെയാണ് ലഹരിയുടെ കെട്ടി വരിയൽ അത് പൊട്ടിച്ചെറിയുക അത്ര എളുപ്പമല്ല. ഇത്തരം മയക്കു വലകളിൽ കുടുങ്ങാതെ കുട്ടികളെ കണ്ണിലെ കൃഷണമണി പോലെ കാത്തുരക്ഷിക്കാൻ മാതാപിതാക്കളോടൊപ്പം അധ്യാപകരും നാടും നഗരവും ജാഗരൂകരാകണം. കാവലാളായ് മാറണം.

Post a Comment

Previous Post Next Post