Trending

ലോക സൈക്കിൾ ദിനം (ബാല്യകാല സ്മരണകൾ) രചന : അനിൽ മണ്ണത്തൂർ

ലോക സൈക്കിൾ ദിനം
(ബാല്യകാല സ്മരണകൾ)
രചന : അനിൽ മണ്ണത്തൂർ


ജൂൺ 3 ലോക സൈക്കിൾ ദിനമായ് ആചരിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 2018 മുതലാണ് സൈക്കിൾ ദിനാചരണം ആരംഭിച്ചതെന്നാണ് ഓർമ.ഒരു വാഹനമെന്ന നിലയിൽ സൈക്കിൾ ഉപയോഗം പരമാവധി പ്രോൽസാഹിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.പ്രകൃതി ഇന്ധന ഉപയോഗം പരമാവധി കുറക്കുക,ആരോഗ്യം മെച്ചപ്പെടുത്താൻ വ്യായാമമായി ഉപയോഗിക്കുക തുടങ്ങിയവയുടെ പ്രാധാന്യം വിളിച്ചോതാനും ദിനാചരണം ലക്ഷ്യമാക്കുന്നു.

   എന്റെ കുട്ടിക്കാലത്ത് പിലാശ്ശേരിയിലെ മൺപാതയിലൂടെ ഏറ്റവും കൂടുതൽ ഓടിയിരുന്നത് സൈക്കിൽ ആയിരുന്നു.മറ്റു വാഹനങ്ങൾ  ഒന്നോ രണ്ടോ ബസ്, ഇരുചക്ര വാഹനങ്ങൾ, അപൂർവം എന്നെങ്കിലും ഒരു ജീപ്പോ കാറോ, കൊടുവള്ളി ചന്തയിലേക്കുള്ള കാള വണ്ടി അത്രമാത്രം. അവ കാണാൻ റോഡ് ഭാഗത്തേക്ക്  ഓടിയാൽ മാഷ്മാരുടെ വക ചൂരൽകഷായം. ഹെഡ് മാസ്റ്റർ കേളു മാസ്റ്റർ സ്കൂളിന്റെ മുന്നിൽ തന്നെ ഉണ്ടാവും. ചോയിമാസ്റ്റർ ആണെങ്കിൽ തലക്ക് ഒരു കിഴുക്ക് കിട്ടും.സാമി മാസ്റ്റർ ആണെങ്കിൽ സ്നേഹത്തോടെയുള്ള ഉപദേശം എല്ലാവരെയും ഓടിക്കാൻ ബെല്ലടി മാഷ് എന്ന് വിളിക്കുന്ന ബാലൻ മാഷും  ചിത്രം മാഷ് ഹുസൈൻ മാഷും എല്ലാവരെയും പേടി ആയിരുന്നെങ്കിലും കുട്ടികൾ വാഹനം കാണാൻ ഓടി ചെല്ലുമായിരുന്നു.

     ഏറ്റവും അധികം സൈക്കിളാണെന്ന് പറഞ്ഞല്ലോ പോസ്റ്റ്മാൻ, പത്രവിതരണക്കാരൻ , പാൽക്കാരൻ , ഐസ് കച്ചവടക്കാരൻ, മീൻകാരൻ സ്ഥിരമായി  സൈക്കിൾ ഉപയോഗിക്കുന്നവരായിരുന്നു.

    പിലാശ്ശേരിയിലും ചുറ്റുപ്രദേശങ്ങളായ പാറന്മലും പോത്താലയിലും സൈക്കിൾ കടം കിട്ടുന്ന  സ്ഥലങ്ങൾ ഉണ്ടായിരുന്നു. മണിക്കൂറിന് അമ്പത് പൈസയായിരുന്നു വാടക. മിക്ക കുട്ടികളും സൈക്കിൾ വാടകക്കെടുത്ത്  ചവിട്ടി പഠിച്ചിരുന്നു. സത്യത്തിൽ എനിക്കവരോട് അസൂയയായിരുന്നു.
   ചെറുപ്പകാലത്ത് എല്ലാ കുട്ടികളെയും പോലെ സൈക്കിൾ ചവിട്ടണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ചെറിയമാമൻ  സൈക്കിൾ  കൊണ്ടു വരുമ്പോൾ അതിന്റെ പുറകിൽ കയറുന്നത് പോലും മഹാഭാഗ്യമായ് ഞാൻ കരുതിയിരുന്നു .മൂന്നാം തരത്തിൽ പഠിക്കുമ്പോൾ ക്ലാസ്സ്  മാസ്റ്റർ ആയ              താമുമാസ്റ്റർ നിങ്ങളുടെ ആഗ്രഹമെന്താണെന്ന് ചോദിച്ചപ്പോൾ സൈക്കിൾ ചവിട്ടുക എന്ന എന്റെ മറുപടി കേട്ട് കുട്ടികൾ ചിരിച്ചത് ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്.

സ്കൂൾ വിട്ടാൽ മജീദും മൂസയും തണ്ണീർ കണ്ടി അനിയും സുകുവും കരുവണ്ണൂരിലെ ഗിരീഷനുമൊക്കെ സൈക്കിൾ സംഘടിപ്പിക്കും
അതിൽ കയറാൻ ചോദിച്ചാൽ ടീച്ചർ അറിഞ്ഞാൽ പ്രശ്നമാണെന്ന് പറഞ്ഞ് അവർ പതുക്കെ ഒഴിവാക്കും. അമ്മ ഉള്ള സ്കൂളിൽ തന്നെ ചേർത്തതിൽ സ്വയം ശപിക്കും. ഈ അമ്മക്ക് വീട്ടിലെങ്ങാനും ഇരുന്നാൽ പോരെ എന്ന് പലപ്പോഴും കരുതിയിട്ടുണ്ട്.
അന്ന് പിലാശ്ശേരി സ്കൂളിൽ പഠിച്ച ബേബി മാമനും, വല്യമ്മയുടെ മക്കളായ സതീ ഏടത്തിയും ഗീതേച്ചിയും എന്നെ കുറിച്ചുള്ള പരാതി വീട്ടിൽ എത്തിക്കുന്നതിൽ കേമൻമാരായിരുന്നു. അനിയത്തി അനിതയും മോശമായിരുന്നില്ല. വീട്ടിൽ എത്തിയാൽ മൂപ്പിക്കാൻ മണിമാമൻ ഒന്നാമൻ. രാധമ്മാവൻ തിരുവനന്തപുരത്തും സേതുമാമനും വേണു മാമനും അവരുടെ രാഷ്ട്രീയവും വിജയമാമൻ സ്കൂളും രാജുമാമൻ  കൃഷിയും ഉറുദു പഠനവുമായി അങ്ങനെ പോകും. എന്നാൽ ദിവാകരമ്മാവനാണ് പ്രശ്നം. മൂപ്പരാണ് വീട്ടിലെ കോടതി എന്തെങ്കിലും പ്രശ്നമുണ്ടാക്കി ചെന്നാൽ അമ്മക്കൊരു വിളിയുണ്ട് 'ദിവാ.........' അത് കേൾക്കുമ്പോൾ മനസ്സിൽ ചോദിക്കും ദിവൻ ആരാ ദിവാനാണോ? സഹോദര സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ആ നല്ല നാളുകൾ എത്ര ഓർത്താലും മതിവരില്ല.
സൈക്കിൾ പുരാണത്തിൽ നിന്ന് കുടുംബപുരാണത്തിലേക്ക് പോയി, എന്റെ കസിൻസ് രതീഷിനും രജിതിനും ചെറുപ്പത്തിൽ ഒരു സൈക്കിൾ ഉണ്ടായിരുന്നു. കശു മാവിൽ നിന്ന് വീഴുന്ന അണ്ടി ശേഖരിച്ചാണ് അവർ സൈക്കിൾ വാങ്ങിയത്.കെട്ടാങ്ങൽ മാവൂർ റോഡിലൂടെ രതീഷിന്റെ കൂടെ സൈക്കിളിൽ വരുമ്പോൾ വിമാനത്തിൽ കയറിയ സന്തോഷമായിരുന്നു. വീട്ടിൽ പറയില്ലെന്ന കരാറിലാണ് മൂപ്പർ സൈക്കിളിൽ കയറ്റുന്നത് മാത്രമല്ല വീട്ടിൽ വരുത്തുന്ന പൂമ്പാറ്റ മാസിക അവനാണാദ്യമെന്ന കരാറും ഉണ്ടായിരുന്നു.
കാഴ്ച പരിമിതിയുള്ള എനിക്ക് സൈക്കിൾ ചവിട്ടുക എന്നത് ഒരു സ്വപ്നം മാത്രമാണെന്ന് അപ്പോഴേക്കും ഞാൻ തിരിച്ചറിഞ്ഞിരുന്നു.

 എന്റെ  മാമന്റെ മകൻ അരുൺകുമാർ കാൻപൂർ ഐ ഐ ടി യിൽ പഠിക്കുമ്പോൾ അവിടത്തെ സാറൻമാരും കുട്ടികളും  ക്യാമ്പസിൽ സൈക്കിളാണ് ഉപയോഗിച്ചിരുന്നതെന്ന് കേട്ടപ്പോൾ അൽഭുതം തോന്നി. നമ്മുടെ നാട്ടിലൊക്കെ സൈക്കിൾ കുറഞ്ഞു വരികയാണല്ലോ....

ഇന്നും പല മുതിർന്ന ആളുകളും സൈക്കിൾ ഉപയോഗിക്കുന്നുണ്ട് കൊടിയത്തൂരിലെ പ്രാദേശിക പത്രപ്രവർത്തകനായ കൗമുദി ജബ്ബാർക്കയെ ഏത് സമയവും സൈക്കിളിലാണ് കാണുക. REC ഹൈസ്കൂളിലെ മലയാളം അധ്യാപകനായിരുന്ന കേളപ്പനുണ്ണി മാഷ് എന്നും സെക്കിളിലായിരുന്നു വരുന്നത്. അദേഹത്തെ ഞങ്ങൾ സ്നേഹപൂർവ്വം  സൈക്കിള്ഉണ്ണി മാഷ് എന്ന്  വിളിച്ചിരുന്നു.....

വരമൊഴി പത്രത്തിൽ ടി.ടി ഇസ്മൈയിൽക്ക എഴുതിയ ബാല്യകാല സൈക്കിൾ ഓർമകൾ,  എത്ര ആവേശത്തോടെയാണ് നമ്മൾ വായിച്ചത്. 
             
രചന : രചന : അനിൽ മണ്ണത്തൂർ


Post a Comment

Previous Post Next Post