ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശത്തിന് അറുതി വരുത്താൻ മനുഷ്യാവകാശ സേനയുടെ ഇടപെടൽ: കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിൽ നിവേദനം നൽകി
കൊച്ചി:
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സേന, ലക്ഷദ്വീപ് നിവാസികളുടെ കപ്പൽ യാത്രാക്ലേശം പരിഗണിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ടു. ടിക്കറ്റുകൾ ബുദ്ധിമുട്ടില്ലാതെ എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടി ലക്ഷദ്വീപ് സ്റ്റേറ്റ് ഡയറക്ടർ അറ്റക്കോയ സാർ, മനുഷ്യാവകാശ സേന കേരള സ്റ്റേറ്റ് ഡയറക്ടർ മജുകുമാർ, സ്റ്റേറ്റ് പ്രസിഡൻറ് വനജ മേടം, എറണാകുളം ജില്ല ഡയറക്ടർ റിയാസ് യൂസഫ് എന്നിവർ സംയുക്തമായി 2025 ജൂൺ മാസം രണ്ടാം തീയതി ഉച്ചയ്ക്ക് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർക്ക് നേരിട്ട് നിവേദനം നൽകി.
ലക്ഷദ്വീപ് നിവാസികൾക്ക് കപ്പൽ യാത്ര ചെയ്യുന്നതിൽ നിലനിൽക്കുന്ന ബുദ്ധിമുട്ടുകളും, ടിക്കറ്റുകൾ ലഭിക്കാനുള്ള കാലതാമസവും പ്രതിനിധികൾ ഡെപ്യൂട്ടി ജനറൽ മാനേജരെ ധരിപ്പിച്ചു. ഇത് സാധാരണക്കാരായ ദ്വീപ് നിവാസികളുടെ ദൈനംദിന ജീവിതത്തെയും, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള യാത്രകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് യാത്രാക്ലേശത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്നും, ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു.
ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും നൽകിയ ലക്ഷദ്വീപ് സ്റ്റേറ്റ് ഡയറക്ടർ അറ്റക്കോയ സാറിനും, എറണാകുളം ജില്ല ഡയറക്ടർ റിയാസ് യൂസഫിനും മനുഷ്യാവകാശ സേനയുടെ പ്രതിനിധികൾ പ്രത്യേകം നന്ദി അറിയിച്ചു. ലക്ഷദ്വീപ് നിവാസികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് വേണ്ടി ശക്തമായ ഇടപെടലുകൾ തുടരുമെന്ന് മനുഷ്യാവകാശ സേന അറിയിച്ചു.
Tags:
Kerala News