അപകടക്കെണിയായി മണന്തലക്കടവ് റോഡിലെ ഗർത്തം.
മാവൂർ അങ്ങാടിക്കുസമീപം സപ്ളൈകോ സൂപ്പർ മാർക്കറ്റിനുമുന്നിലായാണ് റോഡ് തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. നേരത്തെ ജൽജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിന് റോഡ് കുത്തിപ്പൊളിച്ചിരുന്നു. ഇത് മൂടി റീടാർ ചെയ്തെങ്കിലും ശക്തമായ മഴയിൽ ടാറിങ്ങും സോളിങ്ങുമടക്കം ഒലിച്ചുപോകുകയായിരുന്നു. പൊളിഞ്ഞ ഭാഗം നന്നാക്കുന്നതിന് ഇതുവരെ നടപടികളൊന്നുമായിട്ടില്ല. ഗ്രാമ പഞ്ചായത്ത് അധികൃതരും റോഡിനെ അവഗണിക്കുകയാണ്. ശക്തമായ മഴയിൽ മാവൂർ അങ്ങാടിയിൽനിന്നുള്ള വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നതാണ് റോഡ് തകരാൻ കാരണം. ഈയടുത്ത് റോഡിൽ ഡ്രൈനേജ് നിർമിച്ചെങ്കിലും നിർമാണത്തിലെ അശാസ്ത്രീയത കാരണം അങ്ങാടിയിൽനിന്നുള്ള കുത്തൊഴുക്ക് റോഡിലൂടെ തന്നെയാണ്. ഈ ജലം ഡ്രൈനേജിലേക്ക് ഒഴുകുന്നവിധം സംവിധാനിക്കാത്തതാണ് വിനയായത്. ബഡ്സ് സ്കൂൾ, കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ്, അംഗൻവാടി, ബാങ്കുകൾ, സപ്ളൈകോ സൂപ്പർ മാർക്കറ്റ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കുള്ള റോഡാണിത്.
Tags:
Mavoor News