നീറ്റ് ക്രമക്കേടിൽ ഉത്തരവാദികൾക്കെതിരെ സമഗ്ര അന്വേഷണം വേണം: ഐ എസ് എം
കോഴിക്കോട്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ (NEET) ഉണ്ടായ ഗുരുതരമായ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച് സമഗ്രവും സുതാര്യവുമായി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരപരീക്ഷകളിലൊന്നായ നീറ്റിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മെയ് 3ന് നടന്ന പരീക്ഷ റദ്ദാക്കേണ്ടി വന്ന സംഭവം അതീവ പ്രതിഷേധാർഹമാണ്. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് വലിയ പ്രതീക്ഷകളോടെയാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇത്തരം പരീക്ഷകളെ നേരിടുന്നത്. എന്നാൽ പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ വിദ്യാർത്ഥികളിൽ വലിയ മാനസിക സമ്മർദ്ദവും നിരാശയും സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷ നടത്തിപ്പിൽ ഉണ്ടായ ഗുരുതരമായ കൃത്യവിലോപങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും പരീക്ഷാ മാഫിയകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. വിദ്യാർത്ഥികളുടെ ഭാവിയും പ്രതീക്ഷകളും തകർക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:
Kozhikode News

