ആവാസ വ്യവസ്ഥയെ തിരിച്ചുപിടിക്കാൻ സ്നേഹതീരം പദ്ധതി
കാവുംമന്ദം: പുഴയോര ആവാസ വ്യവസ്ഥ പുനസ്ഥാപിക്കുന്നതിന് സ്നേഹതീരം എന്ന പേരിൽ ജൈവവൈവിധ്യ പാർക്ക് ഒരുക്കുകയാണ് തരിയോട് ഗ്രാമപഞ്ചായത്ത്. എടത്തറ പുഴയോരത്ത് ആവാസ വ്യവസ്ഥകളെ തകർക്കുന്ന അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്യുകയും തദ്ദേശീയ സസ്യങ്ങളെ നട്ടുവളർത്തി സംരക്ഷിക്കുന്നതാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. പ്രദേശത്ത് തൈ നട്ടു കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി, എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സുനാ നവീൻ, ബീന റോബിൻസൻ, സിബിൽ എഡ്വേർഡ്, എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷനിലെ ഗവേഷകരായ സലീം പിച്ചൻ പി എം, നന്ദകുമാർ പി എം, എം ഗോപാല കൃഷ്ണൻ, അനൂപ് എ, ഹരിത കേരളം മിഷൻ പ്രതിനിധി ആതിര ഗോപാൽ, സിബി മാത്യു, രാജേഷ് പുലിക്കോട്, വികസന സമിതി സെക്രട്ടറി ഹരിദാസൻ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ശ്രീരാജ് പി ആർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ് സ്വാഗതവും തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻറ് എൻജിനീയർ ബി ബിജു നന്ദിയും പറഞ്ഞു.
Tags:
Kerala News