ലഹരിക്കെതിരെ കൂട്ടയോട്ടം: കോഴിക്കോട് ഒരുങ്ങുന്നു
കോഴിക്കോട്:
നാടിനെ ഗ്രസിച്ചിരിക്കുന്ന ലഹരിയുടെ ദുരന്തത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ കോഴിക്കോട് ലഹരി നിർമ്മാർജ്ജന സമിതി (LNS) രംഗത്ത്. കുടുംബങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുന്നതിനായി പുതുതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കാൻ ലക്ഷ്യമിട്ട് LNS കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി "ലഹരിക്കെതിരെ കൂട്ടയോട്ടം" സംഘടിപ്പിക്കുന്നു.
ജൂൺ 1 ന് (ഞായറാഴ്ച) രാവിലെ 7 മണിക്ക് കോഴിക്കോട് ബീച്ചിൽ സീ ക്വീൻ ഹോട്ടലിന് സമീപത്തുനിന്നാണ് കൂട്ടയോട്ടം ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ ഈ ജനകീയ കൂട്ടായ്മ ഫ്ലാഗ് ഓഫ് ചെയ്യും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കുടുംബസമേതം ഈ കൂട്ടയോട്ടത്തിൽ അണിനിരക്കും. പൊതുജനങ്ങളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി "NO TO DRUGS" എന്ന് ആലേഖനം ചെയ്ത ടീഷർട്ടുകൾ ധരിച്ചാണ് എല്ലാവരും കൂട്ടയോട്ടത്തിൽ പങ്കുചേരുന്നത്.
കൂട്ടയോട്ടത്തിന്റെ സമാപന സമ്മേളനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ പ്രതിപക്ഷ ഉപ നേതാവ് കെ മൊയ്‌ദീൻ കോയ, കൗൺസിലർ റംലത്ത്, ബ്രസീലിയ ശംസുദ്ധീൻ, ടി പി എം ഹാഷിർ അലി, അർശുൽ അഹ്‌മദ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി സംബന്ധിക്കും. LNS സംസ്ഥാന-ജില്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. Mec 7, TDRF തുടങ്ങിയ സന്നദ്ധ സംഘടനകളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
സംസ്ഥാന തലത്തിൽ ലഹരിക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയാണ് ലഹരി നിർമ്മാർജ്ജന സമിതി (LNS). വീടുകൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ നടത്തിയ "പടയൊരുക്കം" കാമ്പയിൻ ഏപ്രിൽ 30 ന് സമാപിച്ചിരുന്നു. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂൺ 2 മുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് "ബോധം" എന്ന പേരിൽ പുതിയ കാമ്പയിന് LNS തുടക്കം കുറിക്കുകയാണ്. ഈ കാമ്പയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം, ചിത്ര രചന, പോസ്റ്റർ നിർമ്മാണം, പ്രബന്ധ രചന, പ്രസംഗ മത്സരം, ഒപ്പ് ശേഖരണം, പ്രതിജ്ഞ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
Tags:
Kozhikode News